ആനശല്യം: മൂഴിമല നിവാസികൾ വലഞ്ഞു
പുൽപ്പള്ളി: കാപ്പിക്കുന്ന് മൂഴിമല പ്രദേശത്ത് ജനവാസം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടു കാലമായി. അന്നുമുതൽ പ്രദേശത്ത് താമസമാക്കിയ ആദ്യകാല കർഷകരായ ചെട്ടിമാർ , തുടർന്നുവന്ന കുടിയേറ്റ കർഷകർ എന്നിവരെല്ലാം വനത്തോട് ചേർന്ന് കിടക്കുന്ന വയലുകളിൽ ഇരിപ്പു നെൽകൃഷി ചെയ്തുവരികയായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ വയലുകളിൽ കാട്ടാനകളും, കാട്ടുപന്നികളും , കുരങ്ങും മേഞ്ഞുനടക്കുകയാണ്. മേഖലയിലെ ബഹുഭൂരിപക്ഷം കർഷകരും വയലുകളിലെ നെൽകൃഷി പാടേ ഉപേക്ഷിച്ചു. അവശേഷിക്കുന്ന ഏതാനും കർഷകർ ഭാഗ്യ പരീക്ഷണത്തിന് എന്നവണ്ണം വയലിൽ നെൽകൃഷിക്ക് ഇറങ്ങുന്നെങ്കിലും വന്യമൃഗങ്ങൾ കൂട്ടത്തോടെ ആക്രമിക്കുന്നതിനാൽ കൃഷി ഉപേക്ഷിക്കുകയാണ്. യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളും ഇവിടെ വനാതിർത്തികളിൽ ഇല്ല . പ്രദേശത്ത് കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടു. മനുഷ്യജീവനോ കർഷകർക്കോ യാതൊരു വിലയും കൽപ്പിക്കാത്ത വിധത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റവും നടപടിക്രമങ്ങളും എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി കർഷകർക്ക് വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും നഷ്ടപരിഹാരവും ലഭിക്കുന്നില്ല. കഴിഞ്ഞദിവസം ഇവിടെ വയലിൽ ഇറങ്ങിയ കാട്ടാനകൾ പുതിയിടം ജയേഷ് , രാജു എന്നിവരുടെ പറിച്ച് നാട്ടുവാൻ പാകമായ ഞാറ് പൂർണ്ണമായി തിന്നും ചവിട്ടിയും നശിപ്പിച്ചു. നാട്ടുവാൻ വേണ്ടി വയല് ഒരുക്കിയിട്ട അവസാന ഘട്ടത്തിലാണ് ഈ നഷ്ടം ഉണ്ടായത് .കർഷകർക്ക് ഇതുമൂലം ഇത്തവണത്തെ നെൽകൃഷി നടക്കാതായി.
Leave a Reply