കന്നഡയും ശ്രീലക്ഷ്മിക്ക് മാതൃഭാഷ പോലെ
പനമരം: മലയാളത്തിലും കന്നഡയിലും ഒരുപോലെ ആധിപത്യം നേടിയിരിക്കുകയാണ് തൊണ്ടർനാട് എം.ടി.ഡി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീലക്ഷ്മി രാജീവ്.കഴിഞ്ഞ ദിവസം ഹയർ സെക്കണ്ടറി വിഭാഗം മലയാള കവിതയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ശ്രീലക്ഷ്മി പിറ്റേ ദിവസം നടന്ന കന്നഡ പദ്യം ചൊല്ലലിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കുമാരനാശാന്റെ കരുണ കലോത്സവ വേദികളിൽ പതിറ്റാണ്ടുകളായി ആവർത്തിക്കുന്നതാണങ്കിലും പനമരത്തെ കോളി മരച്ചുവട്ടിലെ വേദിയിൽ ശ്രീലക്ഷ്മി വീണ്ടും കരുണ ചൊല്ലിയപ്പോൾ അതിന് പുതുമയും പഴമയും ഒരു പോലെ അനുഭവപ്പെട്ടു. ഫലം വന്നപ്പോൾ ശ്രീലക്ഷ്മിക്ക് തന്നെ ഒന്നാം സ്ഥാനം. ഉപജില്ലാ മത്സരത്തിൽ തഴയപ്പെട്ട ശ്രീലക്ഷ്മി അപ്പീലിലൂടെയാണ് മലയാളം പദ്യം ചൊല്ലലിൽ ജില്ലാ മേളക്കെത്തിയത്. ഉപജില്ലയിൽ ഈ ഇനത്തിൽ വിധി നിർണ്ണയത്തെ ചൊല്ലി വ്യാപക പരാതി ഉയർന്നിരുന്നു.
മലയാളം പോലെ കന്നഡയും തനിക്ക് വഴങ്ങുന്നതാണന്ന് തെളിയിച്ചിരിക്കുകയാണ് പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മി .പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.തൊണ്ടർനാട് ആവണിയിൽ രാജീവിന്റെയും ജ്യോതിയുടെയും മകളാണ്.
Leave a Reply