കാഞ്ഞിരത്തിനാല്‍ കുടുംബം സുപ്രീം കോടതിയില്‍ നടത്തുന്ന കേസിന്റെ ചെലവ് കേരള കോണ്‍ഗ്രസ് വഹിക്കും: പി.സി.തോമസ്
കൽപ്പറ്റ:
കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വിഷയത്തില്‍ സിപിഎം ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയം സ്വാഗതാര്‍ഹമാണന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.. 2013ലെ വിജ്ഞാപനം റദ്ദാക്കി സര്‍ക്കാര്‍ കോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യണമെന്നാണ് സിപിഎം ആവശ്യം. ഇത് മുമ്പേ ഉന്നയിക്കേണ്ടതായിരുന്നു. കൊടിയ നീതി നിഷേധമാണ് കാഞ്ഞിരത്തിനാല്‍ കുടുംബം 41 വര്‍ഷമായി നേരിടുന്നത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റ ഭൂമിയുമായി ബന്ധപ്പെട്ട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ജനുവരിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യും. കാഞ്ഞിരത്തിനാല്‍ കുടുംബം സുപ്രീം കോടതിയില്‍ നടത്തുന്ന കേസിന്റെ ചെലവ് കേരള കോണ്‍ഗ്രസ് വഹിക്കും. കേസില്‍ കുടുംബത്തിനുവേണ്ടി താന്‍ നേരിട്ടു ഹാജരാകും.
ചികിത്സാരംഗത്ത് പിന്നാക്കം നില്‍ക്കുന്ന വയനാട്ടില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്)സ്ഥാപിക്കുന്നതിനു സാധ്യത തെളിഞ്ഞിട്ടുണ്ട്. സ്ഥലം ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നപക്ഷം എയിംസ് അനുവദിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അടുത്തിടെ തന്നോടു പറഞ്ഞത്. എയിംസിനായി വയനാട്ടില്‍ സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനു കത്തുനല്‍കും. എയിംസിനു ആവശ്യമായ സ്ഥലം വയനാട്ടില്‍ ലഭ്യമാണെന്നാണ് വിവരം.
കര്‍ഷകര്‍ നേരിടുന്ന അതിരൂക്ഷമായ വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടത്തിവരികയാണ്. വനനിയമങ്ങളിലെ പൊളിച്ചെഴുത്ത് ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോടതിയ സമീപിച്ചതെന്നും തോമസ് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറി പി.ജെ. ബാബു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജോസ് ഫ്രാന്‍സിസ്, ജില്ലാ പ്രസിഡന്റ് വര്‍ഗീസ് കരണി, ജനറല്‍ സെക്രട്ടറി വര്‍ക്കി ആമ്പശേരി, സെക്രട്ടറി രാജീവ് അന്നേടത്ത് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.
Leave a Reply