തരിയോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ടിനെതിരെ അവിശ്വാസം പാസായി.: എൽ.ഡി. എഫിന് ഭരണനഷ്ടം.: വൈസ് പ്രസിഡണ്ട് രാജിവെച്ചു:
കൽപ്പറ്റ:
വയനാട്ടിലെ തരിയോട് ഗ്രാമ പഞ്ചായത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങി. .
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി.എല്‍ ഡി എഫിലെ പ്രതിനിധിയായിരുന്ന റീനാസുനിലിനെതിരെ യുഡിഎഫും ബിജെപിയും ചേര്‍ന്ന് നല്‍കിയ പ്രമേയമാണ് ഏഴു വോട്ടുകളോടെ പാസ്സായത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി എല്‍ ഡി എഫ് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന തരിയോട് ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് മുന്‍കൈയ്യെടുത്ത് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്നലെ വോട്ടെടുപ്പില്‍ പാസ്സായത്.ആറ് മാസം മുമ്പ് നല്‍കിയ പ്രമേയത്തില്‍ ചര്‍ച്ചക്കെടുത്ത യോഗത്തിന് ബിജെപി അംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന ഭരണ സമിതി യോഗത്തില്‍ എല്‍ ഡി എഫിലെ അഞ്ചംഗങ്ങളും പങ്കെടുക്കാതെ വിട്ടുനിന്നു.യു ഡി എഫിലെ ആറംഗങ്ങളും ബി ജെ പി യിലെ രണ്ടംഗങ്ങളും ഉള്‍പ്പെടെ എട്ടുപേരാണ് യോഗത്തിനെത്തിയത്.അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തിയപ്പോള്‍ ഏഴംഗങ്ങള്‍ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു.ബിജെപിയിലെ ഒരംഗം വോട്ട് രേഖപ്പെടുത്തിയില്ല.ഇതോടെ 13 അംഗഭരണ സമിതിയില്‍ ഏഴംഗങ്ങള്‍ അവിശ്വാസം രേഖപ്പെടുത്തിയതോടെ പ്രമേയം പാസ്സാവുകയായിരുന്നു.2015 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ആറ് സീറ്റ് ലഭിച്ചിരുന്നെങ്കിലും വൈസ് പ്രസിഡന്റ് പദവി രണ്ടംഗങ്ങളുള്ള മുസ്ലിംലീഗിന് നല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഒരു ലീഗംഗം എല്‍ ഡി എഫിന് വോട്ട് ചെയ്തതാണ് തരിയോട് പഞ്ചായത്തില്‍ മൂന്ന് വര്‍ഷം ഇടതുഭരണത്തിനിടയാക്കിയത്.പിന്നീട് യു ഡി എഫില്‍ പ്രശ്‌ന പരിഹാരമായെങ്കിലും ബി ജെ പി പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് അവിശ്വാസം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.ഇപ്പോള്‍ ശബരി മല വിഷയത്തില്‍ സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് ബി ജെ പി യിലെ ഒരംഗം അവിശ്വാസത്തിനനുകൂലമായി വോട്ടു നല്‍കിയത്.എന്നാല്‍ വരാനിരിക്കുന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുമെന്നാണ് സൂചന.യു ഡി എഫ് നേതൃത്വം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് വന്‍ സുരക്ഷയായിരുന്നു അംഗങ്ങള്‍ക്ക്് ഇന്നലെ ഏര്‍പ്പെടുത്തിയത്.കല്‍പ്പറ്റ സി ഐ പ്രവീണ്‍,മീനങ്ങാടി സി ഐ എം വി പളനി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നെത്തിയ അമ്പതോളം പോലീസുകാരാണ് സുരക്ഷക്കുണ്ടായിരുന്നത്.കല്‍പ്പറ്റ ബ്ലോക്ക് സക്രട്ടറി സരുണ്‍ ആണ് വരണാധികാരി.
വൈസ് പ്രസിഡന്റ് കെ വി ചന്ദ്രശേഖരന്‍ രാജിവെച്ചു. രാവിലെ പ്രസിഡന്റ് റീനാ സുനിലിനെതിരെ നടന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് എല്‍ ഡി എഫ് സ്വതന്ത്രനായി നിന്ന് വിജയിച്ച് വൈസ് പ്രസിഡന്റായ ചന്ദ്രശേഖരന്‍ രാജിക്കത്ത് സെക്രട്ടറിക്ക് നല്‍കിയത്.ജനുാധിപത്യമര്യാദയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് രാജിവെക്കുന്നതെന്നദ്ദേഹം പറഞ്ഞു.ഇതോടെ പഞ്ചായത്തില്‍ പ്രസിഡന്റ്,വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തും.
Leave a Reply