ശ്രീധന്യക്കെതിരെ വംശീയ അധിക്ഷേപം നടത്തിയവർക്കെതിരെ കേസ്സെടുത്ത് ശിക്ഷിക്കണം: പി.കെ. ജയലക്ഷ്മി.
കൽപ്പറ്റ : ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ വയനാടിനും കേരളത്തിലെ പട്ടികവർഗ്ഗ സമൂഹത്തിനും അഭിമാനമായി 410-ാം റാങ്ക് നേടിയ ശ്രീധന്യാ സുരേഷിനെ സമൂഹമാധ്യമങ്ങളിൽ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി പറഞ്ഞു. ശ്രീധന്യയെ അഭിനന്ദിക്കാനായി പൊഴുതനയിലെ വീട്ടിലെത്തിയ അവർ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഒരു ടി.വി. ചാനൽ നൽകിയ നല്ല വാർത്തക്ക് കമന്റായാണ് ശ്രീധന്യയെ അപകീർത്തി പ്പെടുത്തും വിധം വംശീയമായി അധിക്ഷേപിച്ചിട്ടുള്ളത് .ഗവർണറുടെ അഭിനന്ദനം കഴിഞ്ഞ് വീട്ടിലെത്തിയ താൻ ഏറെ സന്തോഷത്തിലിരിക്കെ ഇത്തരം പോസ്റ്റുകൾ കണ്ടതോടെ കടുത്ത മാനസിക വിഷമത്തിലാണന്ന് ശ്രീധന്യ തന്നോട് പറഞ്ഞുവെന്ന് ജയലക്ഷ്മി പറഞ്ഞു. അഭിനച്ചില്ലങ്കിലും തന്റെ സമൂഹത്തെ നിന്ദിക്കരുതെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. കൈക്ക് ഉണ്ടായ പരിക്കും നീണ്ട യാത്രയും വിശ്രമമില്ലായ്മയും കാരണം വീട്ടിൽ അഭിനന്ദിക്കാൻ എത്തുന്നവരോട് പോലും നിവർന്ന് നിന്ന് സംസാരിക്കാൻ ശ്രീ ധന്യക്കാകുന്നില്ല. എന്നിട്ടും എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടിരുന്ന ശ്രീധന്യ ഈ സംഭവത്തിന് ശേഷം മാനസികമായും തളർന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രി എ.കെ. ബാലനും വിഷയത്തിൽ ഉടൻ ഇടപെടണം. പട്ടിക ജാതി – പട്ടികവർഗ്ഗകാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ഇത്തരക്കാർക്കെതിരെ കേസ് എടുക്കണമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ കമ്മീഷനോടും ജയലക്ഷ്മി ആവശ്യപ്പെട്ടു. കോട്ടയം സ്വദേശിയും സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുമായ അജയ് കുമാർ എന്ന യാളാണ് ആദ്യം അധിക്ഷേപവുമായി രംഗത്തെത്തിയത്.
Leave a Reply