വൈദ്യുതി കമ്പിയിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ച സംഭവം; അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറും പിടിയിൽ
വൈദ്യുതി കമ്പിയിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ച സംഭവം; അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറും പിടിയിൽ
വൈത്തിരി: ഒരാഴ്ച മുൻപ് ദേശീയ പാതയിൽ പഴയ വൈത്തിരിയിൽ റോഡിനു കുറുകെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണു മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറും വൈത്തിരി പോലീസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി വാഴക്കാല കുഞ്ഞുമുഹമ്മദാണ് പുതിയ ലോഡെടുക്കാൻ പോകുംവഴി ലക്കിടിയിൽ വെച്ച് പോലീസിന്റെ പിടിയിലായത്. പൊഴുതന സേട്ടുകുന്ന് സ്വദേശിയായ ലിനു (24) വാണ് ദാരുണമായി മരണപ്പെട്ടത് . ഈ മാസം ഒന്നാം തിയ്യതിയാണ് പഴയ വൈത്തിരിയിൽ സ്റ്റാർ ഗാരേജിനോട് ചേർന്ന വൈദ്യുത തൂൺ ലോറിയിടിച്ചു റോഡിനു കുറുകെ വീണത്.
പുലർച്ചെ നാലര മണിയോടെ നിയന്ത്രണം വിട്ട ലോറി ഇടിച്ചു വൈദ്യുത പോസ്റ്റും കമ്പിയും റോഡിനു കുറുകെ വീഴുകയും ചെയ്തിരുന്നു. ഇവ നീക്കം ചെയ്യാനോ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് അപായ സൂചന നൽകാനോ തയ്യറാകാതെ ലോറിയുമായി ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. വന്ന ബൈക്ക് കമ്പിയിൽ കുരുങ്ങി ലിനു തെറിച്ചുവീണു മരണപ്പെടുകയായിരുന്നു. ബംഗളുരുവിൽ ജോലി സ്ഥലത്തേക്ക് പോകാൻ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് പിതാവിനോടൊപ്പം പോകുയായിരുന്നു ലിനു. പിതാവ് ബെന്നിക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
പിടിയിലായത് വൈത്തിരി പോലീസിന്റെ തീവ്ര പ്രയത്നത്തിൽ.
വൈത്തിരി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം ലോറി പിടികൂടുന്നതിന് നാല് പേരടങ്ങിയ പ്രത്യേക ടീം രൂപീകരിച്ചിരുന്നു. ഇവർ ഒരാഴ്ച നടത്തിയ തീവ്ര പരിശ്രമത്തിനൊടുവിലാണ് ലോറിയും ഡ്രൈവറും പിടിയിലാകുന്നത്. സാഹചര്യ തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്നതു മൂലം കൽപ്പറ്റ മുതൽ താമരശ്ശേരി വരെയുള്ള വിവിധ സിസിടിവി ക്യാമറകൾ സൂക്ഷ്മമായി വിശകലനം പരിശോധിച്ചാണ് ലോറിയെക്കുറിച്ചുള്ള വിവിരങ്ങൾ ശേഖരിച്ചത്. ലോറിയുടെ നമ്പർ കിട്ടിയതോടെ ഉടമയുമായി ബന്ധപ്പെട്ടു ഡ്രൈവറുടെ വിശദവിവരങ്ങൾ ശേഖരിച്ചു. പോസ്റ്റിലിടിച്ചുണ്ടായ കേടുപാടുകൾ തീർത്ത് പുതിയ ലോഡെടുക്കാൻ പോകുന്നതിനിടെയാണ് ലക്കിടിയിൽവെച്ചു ഇന്നലെ വാഹനം പിടികൂടിയത്.
സിവിൽ പോലീസ് ഓഫിസർമാരായ ദേവ്ജിത്ത്, സബിത്ത്, ടി എച്ച് നാസർ, വിപിൻ എന്നിവരടങ്ങിയ ടീമാണ് ലോറി പിടികൂടിയത്.
കുറ്റകരമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളതെന്നു വൈത്തിരി പോലീസ് അറിയിച്ചു. ഇലക്ട്രിസിറ്റി ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
Leave a Reply