ശാപമോക്ഷം തേടി പയ്യമ്പള്ളി – കറുവ റോഡ്; മഴക്കാലം ശക്തമാകും മുൻപ് റോഡിലെ വലിയ കുഴികളെങ്കിലും അടക്കണമെന്ന് ആവശ്യം
ശാപമോക്ഷം തേടി പയ്യമ്പള്ളി – കറുവ റോഡ്; മഴക്കാലം
ശക്തമാകും മുൻപ് റോഡിലെ വലിയ കുഴികളെങ്കിലും അടക്കണമെന്ന് ആവശ്യം
മാനന്തവാടി: വിനോദസഞ്ചാര കേന്ദ്രമായ കുറുവാദ്വീപിലേക്ക് എത്താൻ സഞ്ചാരികൾ
കൂടുതലായി ആശ്രയിക്കുന്ന പയ്യമ്പള്ളി – കറുവ റോഡ് തകർന്നു. പയ്യമ്പള്ളി
മുതൽ കുറുക്കൻമൂല വരെയുള്ള 2 കിലോമീറ്റർ ഭാഗത്ത് റോഡിൽ വലിയ കുഴികൾ
രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ ഈ കുഴികളിൽ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. മഴ തുടങ്ങുന്നതോടെ റോഡിൽ അപകടങ്ങൾ കൂടാനും ഇടയുണ്ട്. ബാവലി വഴി രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ
നിന്നും തോൽപ്പെട്ടി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന രാത്രി കാല ബസ്
സർവീസുകളും, ചരക്ക് വാഹനങ്ങളും ഇതിലൂടെയാണ് കടന്ന് പോകുന്നത്. കർണ്ണാടകയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് മാനന്തവാടി നഗരത്തിൽ
പ്രവേശിക്കാതെ കൽപ്പറ്റ, ബത്തേരി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക്
പോകുന്നതിനുള്ള ഏളുപ്പ മാർഗവുമാണിത്.
കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തിയ മൈസൂരു–
കോഴിക്കോട്–മലപ്പുറം റോഡ് ഇതുവഴിയാണ് നിർദേശിക്കപ്പെട്ടത്. വടക്കേ
വയനാട്ടിലെ പ്രധാന റോഡുകളിലൊന്നായ ഈ പാത നവീകരിക്കുന്ന കാര്യത്തിൽ
അധികൃതർ അനാസ്ഥ കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലം
ശക്തമാകും മുൻപ് റോഡിലെ വലിയ കുഴികളെങ്കിലും അടക്കണമെന്നാണ്
യാത്രക്കാരുടെ ആവശ്യം.
Leave a Reply