കുറിച്യർമല സ്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിൽ അഴിമതിയെന്ന ലീഗ് ആരോപണം സ്കൂൾ ഇല്ലാതാക്കാൻ; സിപിഐ(എം)
കുറിച്യർമല സ്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിൽ അഴിമതിയെന്ന ലീഗ് ആരോപണം സ്കൂൾ ഇല്ലാതാക്കാൻ; സിപിഐ(എം) അച്ചൂരാനം ലോക്കൽ കമ്മിറ്റി
കുറിച്യർമല സ്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിൽ അഴിമതി എന്ന ലീഗിലെ ഒരു വിഭാഗത്തിന്റെ ആരോപണം വസ്തുത വിരുദ്ധവും സ്കൂളിനെ മേൽമുറിയിൽ നിന്നും ഇല്ലാതാക്കാനുള്ള ലീഗിലെ ഒരു വിഭാഗത്തിന്റെ ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്നും സിപിഐ(എം) അച്ചൂരാനം ലോക്കൽ കമ്മിറ്റി. 2018 ലെ പ്രളയത്തിൽ തകർന്ന സ്കൂളിന് സ്ഥലം ഏറ്റെടുക്കാൻ പി.ടി.എ യും മുൻ ഭരണ സമിതിയും മുൻ എം.എൽ. എ സി.കെ ശശീന്ദ്രനും പ്രത്യേക താല്പര്യവും നിരന്തര ശ്രമവും നടത്തിയാണ് സർക്കാരിൽ നിന്നും ഭൂമി വാങ്ങിക്കുന്നതിനായി 58 ലക്ഷം രൂപയുടെ അനുമതി വാങ്ങിയെടുത്തത്. പിടിഎയും ഭരണ സമിതിയും സംയുക്തമായി കണ്ടെത്തിയ സ്ഥലത്തിന് വില നിശ്ചയിച്ചത് റവന്യൂ വകുപ്പാണ്. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ പഠനത്തിനു ശേഷമാണ് ഭൂമി ഏറ്റെടുക്കാൻ കളക്ടർ ഉൾപ്പെടയുള്ളവർ അനുവാദം നൽകിയത്. സേട്ടുക്കുന്നിൽ റോഡിനോട് ചേർന്ന് കോൺക്രീറ്റ് കെട്ടിടവും വീടും ഉൾപ്പെടെയാണ് സ്കൂളിനായി കണ്ടെത്തിയത്. ഈ രണ്ടു കെട്ടിടങ്ങളുടെ വില ഉൾപ്പെടെയാണ് 57 ലക്ഷം. നേരത്തെ കണ്ടെത്തിയ മൂന്നു ഏക്കർ , സ്ഥലത്തിന്റെ ഉടമ ഒരേക്കർ ആയി നൽകാൻ തയ്യാറാകാത്തതു കൊണ്ടാണ് മറ്റൊരു സ്ഥലം കണ്ടെത്തിയത്. തുടക്കം മുതൽ സ്കൂൾ മേൽമുറിയിൽ വരുന്നത് തടയാനാണ് ലീഗിലെ ഒരു വിഭാഗം ശ്രമിച്ചിട്ടുള്ളത്. മേൽമുറി സേട്ടുക്കുന്നു ഭാഗത്തെ പിഞ്ച് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സ്വപ്നത്തിൽ കരിനിഴൽ വീഴ്ത്തുന്ന നടപടികളിൽ നിന്നും ലീഗിലെ ഒരു വിഭാഗം നേതൃത്വം പിൻവാങ്ങണമെന്നും നാടിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവരെ തിരിച്ചറിയണമെന്നും സിപിഐ(എം) അച്ചൂരാനം ലോക്കൽ കമ്മിറ്റി അറിയിച്ചു.
Leave a Reply