ഉരുൾപൊട്ടൽ, പ്രളയ പഠന റിപ്പോർട്ടിന്മേൽ പഞ്ചായത്തുകളിൽ ചർച്ച സംഘടിപ്പിക്കുന്നു
ഉരുൾപൊട്ടൽ, പ്രളയ പഠന റിപ്പോർട്ടിന്മേൽ പഞ്ചായത്തുകളിൽ ചർച്ച സംഘടിപ്പിക്കുന്നു
ദുരന്തസാധ്യതയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ 3 കാറ്റഗറി ആയി തിരിച്ച് റിപ്പോർട്ട്
സ്വന്തം ലേഖിക
കൽപ്പറ്റ: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ കൽപ്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി നടത്തിയ ഉരുൾപൊട്ടൽ പ്രളയ പഠനറിപ്പോർട്ടിന്മേൽ പഞ്ചായത്തുകളിൽ ചർച്ച നടന്നു വരുന്നു. 2018 ലെ മഹാ പ്രളയത്തെ തുടർന്ന് നടത്താൻ തീരുമാനിച്ച പഠനം 2020 ൽ പൂർത്തീകരിച്ച് റിപ്പോർട്ട് പുറത്തിറക്കുകയുണ്ടായി. ഓരോ പഞ്ചായത്തിലെയും വിശദമായ മാപ്പ് ഉൾപ്പെടെ തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ട് ദുരന്തസാധ്യതയുടെ അടിസ്ഥാനത്തിൽ വയനാട്ടിലെ പഞ്ചായത്തുകളെ 3 കാറ്റഗറി ആയി തിരിച്ചിട്ടുണ്ട്.
മൂപ്പൈനാട്,മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, തൊണ്ടർനാട്, തവിഞ്ഞാൽ, തിരുനെല്ലി, മാനന്തവാടി, എന്നിവയാണ് ഹൈറിസ്ക് കാറ്റഗറിയിൽ പെടുന്നത്.
മറ്റുള്ളവ മീഡിയം റിസ്ക്, ലോ റിസ്ക് വിഭാഗത്തിലും.
പ്രകൃതി പ്രതിഭാസങ്ങൾ ആയ പ്രളയവും ഉരുൾപൊട്ടലും ദുരന്തങ്ങളായി മാറാതിരിക്കാൻ കൈക്കൊള്ളേണ്ട കരുതലുകളെ കുറിച്ചും റിപ്പോർട്ട് നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.
മുപ്പൈനാട്, വൈത്തിരി, പൊഴുതന പഞ്ചായത്തുകൾ റിപ്പോർട്ട് ചർച്ച ചെയ്യാനായി ഇതിനകം യോഗങ്ങൾ സംഘടിപ്പിക്കുകയുണ്ടായി
വൈത്തിരി, പൊഴുതന പഞ്ചായത്ത്കൾ സംയുക്തമായാണ് റിപ്പോർട്ട് ചർച്ച സംഘടിപ്പിച്ചത്.
ഓൺലൈൻ ആയി നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്‌ഘാടനം ചെയ്തു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ് സ്റ്റെഫി സ്വാഗതം പറഞ്ഞു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് അധ്യക്ഷൻ ആയി. പരിഷത്ത് പരിസര വിഷയ സമിതി കൺവീനർ കെ ടി ശ്രീവത്സൻ മോഡറേറ്ററായി.
ഹ്യൂം സെന്റർ ഫോർ ഇക്കോളജി ഡയറക്ടർ സികെ വിഷ്ണുദാസ് റിപ്പോർട്ട് അവതരണം നടത്തി.
അവതരണത്തെ തുടർന്ന് വിപുലമായ ചർച്ചകൾ നടന്നു.
വരും ദിവസങ്ങളിൽ രണ്ടുവീതം പഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരത്തിലുള്ള ചർച്ച സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായി പരിഷത്ത് ജില്ലാ പ്രസിഡന്റ് പി ആർ മധുസൂദനനും ജില്ല സെക്രട്ടറി എംഎം ടോമിയും പറഞ്ഞു .
റിപ്പോർട്ട് പുസ്തക രൂപത്തിൽ പുറത്തിറക്കിയത് വിൽപ്പനയ്ക്ക് തയ്യാറുണ്ട്.
Leave a Reply