വീടുകളിലും ഫാമുകളിലും പ്രതിഷേധ കൂട്ടായ്മയുമായി കോഴി കർഷകർ
വീടുകളിലും ഫാമുകളിലും പ്രതിഷേധ കൂട്ടായ്മയുമായി കോഴി കർഷകർ
മാനന്തവാടി : ഗുണഭോക്താക്കളെയും കോഴി കർഷകരെയും ചൂഷണം ചെയ്യുന്ന വൻകിടക്കാരായ ഇടനിലക്കാരെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് വയനാട്
ജില്ലാ ചെറുകിട കോഴി കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. കടകളിൽ കൂടിയ
വിലയ്ക്ക് വിൽക്കുമ്പോഴും കോഴി കർഷകർക്ക് ഇതിന്റെ പ്രയോജനം
ലഭിക്കുന്നില്ല. കുത്തക കമ്പനികളും ഇടനിലക്കാരും ചേർന്ന് തോന്നിയ വില
നിശ്ചയിക്കുകയും കർഷകരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുകയുമാണ്
ചെയ്യുന്നത്. ഇതിനെതിരെ ശനിയാഴ്ച്ച വീടുകളിലും ഫാമുകളിലും
കോഴി കർഷകർ പ്രതിഷേധ കൂട്ടായ്മ നടത്തും. കർഷകരും കുടുംബാംഗങ്ങളും
പ്ലക്കാർഡുകൾ പിടിച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുണമേൻമ കുറഞ്ഞ കോഴികളെ കയറ്റി അമിത ഭാരവുമായി
വരുന്ന ലോറികളെ അതിർത്തികളിൽ തടയും. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികാരികൾ തയാറാകണം. കലക്ടർ, എഡിഎം, ആർടിഒ എന്നിവർക്ക് ഇത്
സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കോഴി തീറ്റയുടെ വില സമീപകാലത്തായി 50
ശതമാനിത്തിലേറെ വർധിച്ചു. ഇപ്പോൾ ഒരു കിലോ കോഴി ഉൽപാദനത്തിന് 100
രൂപയിലേറെ ചെലവ് വരുന്നുണ്ട്. കോഴി വില കുറക്കാൻ സർക്കാർ നടപടി
സ്വീകരിക്കണം. കോഴി കർഷകർക്ക് സബ്സിഡി അനുവദിക്കുക, ഫാം വില നിശ്ചയിക്കാൻ സർക്കാർ ഇടപെടൽ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരമെന്ന്
പ്രസിഡന്റ് കെ.എം. സിബി, സെക്രട്ടറി പി.എൻ. ബിനു, ബിജു പുൽപ്പള്ളി, റെജി
വാകേരി, അബ്ദുൽ നിഷാദ്, എസ്. അനിൽകുമാർ എന്നിവർ പറഞ്ഞു.
Leave a Reply