മാനന്തവാടി: കെഎസ്ആർടിസി ജീവനക്കാർ ഐക്യ സമരം നടത്തി
മാനന്തവാടി: കെഎസ്ആർടിസി ജീവനക്കാർ വർഷങ്ങളായി നേരിടുന്ന പ്രശ്നങ്ങളുയർത്തി കക്ഷിരാഷ്ട്രീയ, കാറ്റഗറി ഭേദമെന്യേ “ഒറ്റക്കല്ല ഒരുമിച്ച്” എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ആയിരുന്നു പ്രതിഷേധം. കറുത്ത തുണി കൊണ്ട് മുഖം മറച്ച് “മുഖമില്ലാത്ത ജീവിതങ്ങൾ” എന്ന സന്ദേശവുമായി, പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ആയിരുന്നു സമരം സംഘടിപ്പിച്ചത്. പത്തുവർഷം മുമ്പേയുള്ള ശമ്പളത്തിൽ ആണ് ജീവനക്കാർ ഇപ്പോഴും ജോലി ചെയ്യുന്നത്. 2016ൽ ആയിരുന്നു ശമ്പളം പരിഷ്കരിക്കേണ്ടിയിരുന്നത്. തുടർന്ന് 2021ൽ വീണ്ടും ശമ്പളം പരിഷ്കരിക്കേണ്ടിയിരുന്നു. ഈ രണ്ടു പരിഷ്കരണങ്ങളും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. മാത്രവുമല്ല അശാസ്ത്രീയവും നിയമവിരുദ്ധമായി ഡ്യൂട്ടികൾ പരിഷ്കരിച്ചു കൊണ്ടിരിക്കുകയുമാണ്. എല്ലാ മാസവും 10 ദിവസമെങ്കിലും വൈകിയാണ് ശമ്പളം ലഭിക്കാറ്. ഇതുകാരണം ബാങ്ക് തിരിച്ചടവുകൾ പലതും മുടങ്ങി ജീവനക്കാർ പിഴപ്പലിശ കൊടുക്കേണ്ടി വരുന്നു. തങ്ങൾക്കുവേണ്ടി ശബ്ദമുയർത്തേണ്ടവർ വർഷങ്ങളായി മൗനംപാലിച്ചപ്പോൾ, ജീവനക്കാർ മൗനം വെടിഞ്ഞ് ഒറ്റക്കെട്ടായ് പ്രതിഷേധിക്കുകയായിരുന്നു. പറവൂർ ഡിപ്പോയിൽ ആരംഭിച്ച ഐക്യ സമരം കേരളത്തിലെ ഡിപ്പോകളിലെക്കെല്ലാം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
റെജി മാത്യു, സുനിൽ മോൻ, ബൈജു. എൻ. ബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അമിത ജോലി ഭാരം, മാനസിക സംഘർഷം, സാമ്പത്തിക പരാധീനതകൾ, വിശ്രമ കുറവ് എന്നീ കാരണങ്ങളാൽ ചുരുങ്ങിയ കാലയളവിൽ തന്നെ നൂറുകണക്കിന് ജീവനക്കാരാണ് മരണപ്പെട്ടത്. പരിപാടിക്കിടയിൽ മൗന പ്രാർത്ഥനയിലൂടെ മരണപ്പെട്ട സഹപ്രവർത്തകർക്ക് ആദരാഞ്ജലികളർപ്പിച്ചു.
മമ്മൂട്ടി പള്ളിയാൽ, കെ.പി ശ്രീഷാദ് എന്നിവർ നേതൃത്വം നൽകി. ബാബു.പി നന്ദി രേഖപ്പെടുത്തി.
Leave a Reply