അശാസ്ത്രിയ ഡബ്ല്യു ഐ പി ആര്‍ നിരക്ക് പിൻവലിക്കണം; കേണിച്ചിറയില്‍ വ്യാപാര ഹര്‍ത്താല്‍ നടത്തി
കല്‍പ്പറ്റ: ഡബ്ല്യൂ ഐ പി ആറിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന അശാസ്ത്രിയ നിയന്ത്രണങ്ങള്‍ കേണിച്ചറിയിലെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്നതായി പരാതി. ഡബ്ല്യു ഐ പി ആര്‍ നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിച്ച് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേണിച്ചിറ 16-ാം വാര്‍ഡ് സെപ്തംബര്‍ 20 മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മാസങ്ങളോളം അടഞ്ഞ് കിടന്ന വ്യാപാരസ്ഥാപനങ്ങള്‍ ഈ മാസം ആദ്യവാരം മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. 22 വാര്‍ഡുകളിലായി 42000 ജനസംഖ്യയുള്ള പൂതാടിയില്‍ 16-ാം വാര്‍ഡ് കേണിച്ചിറ ടൗണില്‍ 2000ന് മുകളില്‍ ജനസംഖ്യയുണ്ട്. സെപ്തംബര്‍ 19ന് 10 പേര്‍ മാത്രമാണ് കൊവിഡ് പോസിറ്റീവ് ആയത്. സെപ്തംബര്‍ നാല് മുതല്‍ 19 വരെ 64 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. 2000ന് മുകളില്‍ ജനസംഖ്യയുള്ള വാര്‍ഡിലെ 1324 വോട്ടര്‍മാരുടെ കണക്ക് പ്രകാരമാണ് അശാസ്ത്രീയമായ രീതിയില്‍ ഡബ്ല്യു ഐ പി ആര്‍ നിര്‍ണയിച്ചതും വാര്‍ഡ് ലോക്ഡൗണില്‍ ഉള്‍പ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ പത്തില്‍ താഴെ മാത്രമേ നിരക്ക് വരാവൂ എന്ന് അധികൃതരെ ധരിപ്പിച്ചിട്ടും ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് കേണിച്ചിറ അങ്ങാടിയില്‍ സമ്പൂര്‍ണ അടച്ചിടലും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധവും സംഘടിപ്പിച്ചത്. തെറ്റായ സമീപനം അധികൃതര്‍ തിരുത്തണമെന്നും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കൗണ്‍സില്‍ മെമ്പര്‍ പി എം സുധാകരന്‍, ജനറല്‍ സെക്രട്ടറി എം ആര്‍ സുരേഷ്, ട്രഷറര്‍ എം കെ ശശി, വൈസ് പ്രസിഡന്റുമാരായ കെ എം അസീസ്, കെ ജെ ജോഷി എന്നിവര്‍ പങ്കെടുത്തു.
Leave a Reply