Live From The Field
രാഹുൽ ഗാന്ധി തിരുനെല്ലിയിൽ പുതുചരിത്രം രചിച്ചു.
സി.വി.ഷിബു.
മാനന്തവാടി: വേട രാജാക്കൻമാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടത് എന്ന് കരുതുന്ന ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ഇതാദ്യമായാണ് രാജ്യം ഉറ്റുനോക്കുന്ന ഒരു വി.വി. ഐ.പി. ദർശനത്തിന് എത്തുന്നത്. ചരിത്രപരമായും ഐതിഹ്യപരമായും മതപരമായും ഏറെ പ്രത്യേകതകൾ ഉള്ളതാണ് ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് കേരള- കർണാടക അതിർത്തി പ്രദേശങ്ങിൽ ആധിപത്യ മുണ്ടായിരുന്ന വേട രാജ വംശം ആരാധനക്കായി നിർമ്മിച്ചതാണ് ക്ഷേത്രമെന്നാണ് കരുതുന്നത്. കാല പഴക്കത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ഇവിടെ യുള്ളത്. പിന്നീട് മൈസൂർ രാജവംശത്തിന്റെ കീഴിലായ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലാണ്.
ബ്രഹ്മാവിന്റെ സാന്നിധ്യം സ്ഥിരമായി ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ മലനിരകൾ അതീവ പാരിസ്ഥിതിക ദുർബല പ്രദേശമായ ബ്രഹ്മഗിരി മല നിരകൾ എന്നാണ് അറിയപ്പെടുന്നത്. പരശുരാമൻ മാതൃഹത്യ ചെയ്ത ശേഷം തിരുനെല്ലി പാപനാശിനിയിൽ ബലികർമ്മം ചെയ്ത് മോക്ഷം നേടിയെന്ന വിശ്വാസമാണ് പാപനാശിനിക്കുള്ളത്. വനവാസകാലത്ത് രാമലക്ഷ്മണൻമാർ ഇവിടെ നടക്കുന്നതിനിടെ നെല്ലിമരത്തിന് താഴെ യായി നെല്ലിക്ക കിട്ടുകയും ആ ഫലം കഴിച്ച ശേഷം അവർക്ക് പ്രത്യേക അനുഭൂതി ലഭിച്ചെന്നും അവർ ഇരുവരും ചേർന്ന് പാപനാശിനിയിൽ കർമ്മം ചെയ്തതായും വിശ്വാസമുണ്ട്. മറ്റെവിടെയും ബലികർമ്മം ചെയ്തിട്ടും മോക്ഷം ലഭിക്കാത്തവർക്ക് പാപനാശിനിയിൽ ബലികർമ്മം ( പിതൃതർപ്പണം ) ചെയ്താൽ മോക്ഷം ലഭിക്കുമെന്ന് വിശ്വാസമുണ്ട്. പാപനാശിനിയും പഞ്ച തീർത്ഥ കുളവും ശിവ പ്രതിഷ്ഠയുള്ള ഗുണ്ഡികാ ശിവക്ഷേത്രവും എല്ലാം ക്ഷേത്രത്തിന് അനുബന്ധമായി ഉണ്ട്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീ പെരുമ്പത്തൂരിൽ കൊല്ലപ്പെട്ട ശേഷം ചിതാഭസ്മം 1991-ൽ നിമഞ്ജനം ചെയ്തത് പാപനാശിനിയിലാണ്. അവിടെയെത്തി പിതൃകർമ്മം ചെയ്യണമെന്നും ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ അഭിലാഷമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നത്.
കർക്കിടക വാവിനാണ് ഏറ്റവും കൂടുതൽ ആളുകൾ പിതൃതർപ്പണത്തിന് എത്തുന്നത്. രാഹുലിന്റെ വരവോടെ തിരുനെല്ലിയിൽ പുതിയ ചരിത്രമാണ് രചിക്കപ്പെട്ടത്. തന്റെ പൂർവ്വികർക്കും ധീര ജവാൻമാർക്കും കോൺഗ്രസ് രക്ത സാക്ഷികൾക്കും വേണ്ടിയാണ് രാഹുൽ തിരുനെല്ലിയിലെത്തി പിതൃതർപ്പണം നടത്തിയത്.
Leave a Reply