നടി മഞ്ജുവാര്യർ നാളെ വയനാട് ലീഗൽ സർവ്വീസ് അതോറിറ്റിയിൽ ഹാജരാകണം.
കൽപ്പറ്റ:
വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തത് ലംഘിച്ച വിഷയത്തിൽ നടി മഞ്ജു വാര്യർ തിങ്കളാഴ്ച വയനാട് ലീഗൽ സർവ്വീസ് അതോറിറ്റി മുമ്പാകെ ഹാജരാകണം.
2017 ല്‍ പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ചുനല്‍കാമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. 2018 ആഗസ്റ്റിലെ മഹാ പ്രളയത്തില്‍ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. പ്രദേശത്തുകാർക്കായി മഞ്ജുവാര്യർ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ സർക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാർ പറയുന്നു. കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തിത്തരികയോ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്ന് ലീഗല്‍സർവീസ് അതോറിറ്റി സിറ്റിംഗില്‍ ഫൗണ്ടേഷന്‍ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോളനിക്കാർ അംഗീകരിച്ചില്ല. തുടർന്നാണ് വരുന്ന തിങ്കളാഴ്ച മഞ്ജുവാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍സർവീസ് അതോറിറ്റി നിർദേശിച്ചത്. ഇതിനിടെ കോളനിയിലെ 40 വീടുകളുടെ ചോർച്ച മാറ്റാന്‍ ഫൗണ്ടേഷന്‍റെ നേതൃത്ത്വത്തില്‍ വീടുകള്‍ക്കുമുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ചു നല്‍കിയിരുന്നു. 57 കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍ കോടിരൂപ ചിലവില്‍ വീടുനിർമിച്ച് നല്‍കാന്‍ കഴിയില്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെപറ്റി മഞ്ജു വാര്യർ ഫൗണ്ടേഷന്‍ നേരത്തെ പ്രതികരിച്ചത്.
നോട്ടീസ് അയച്ചെങ്കിലും മഞ്ജു വാര്യർ ഹാജരാകുമോ അതോ അവർക്ക് വേണ്ടി അഭിഭാഷകൻ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Leave a Reply