വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടൽ; തുടരന്വേഷണം ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ശരിവെക്കുമ്പോഴും നിഗൂഢതകളും ചോദ്യങ്ങളും ബാക്കി
വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടൽ; തുടരന്വേഷണം ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ശരിവെക്കുമ്പോഴും നിഗൂഢതകളും ചോദ്യങ്ങളും ബാക്കി
കൽപറ്റ: വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതിൽ തുടരന്വേഷണം ആവശ്യമില്ലെന്ന് പൊലീസ് വാദങ്ങളെ ശരിവെച്ച് ദേശീയ മനുഷ്യവകാശ കമ്മീഷൻ നിലപാടെടുക്കുമ്പാേഴും നിരവധി ചോദ്യങ്ങൾ ബാക്കിയാവുന്നു. 2019 മാർച്ച് ആറിന് വൈത്തിരി ഉപവൻ റിസോർട്ടിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നുള്ള ജലീലിന്റെ സഹോദരൻ സി.പി. റഷീദിന്റെ വാദത്തെയാണ് കമ്മിഷൻ തള്ളിയത്. വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമുന്നയിച്ച ആരിൽനിന്നും കമ്മീഷൻ തെളിവെടുക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നതും സംഭവത്തിൽ അന്നത്തെ കലക്ടർ സമർപ്പിച്ച റിപ്പോർട്ടിനെതിരെയുള്ള പരാതി വയനാട് ജില്ല കോടതി പരിഗണനയിലാണെന്നതും പൊലീസിനെ സംശയമുനയിൽ നിർത്തുന്നു. അന്വേഷണത്തിൽ പോലീസ് റിപ്പോർട്ട് ശരിയാണെന്നു വ്യക്തമായതായി കമ്മീഷൻ പറയുന്നു. കമ്മീഷൻ അസിസ്റ്റൻറ് രജിസ്ട്രാർ (ലോ) ദേബീന്ദ്ര കുന്ദ്രയാണ് വയനാട് ജില്ല പൊലീസ് മേധാവിക്ക് ഉത്തരവ് കൈമാറിയത്.
ആറിന് രാത്രി ഒമ്പതുമണിയോടെ റിസോർട്ടിലെത്തിയ മാവോവാദികൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പണമാവശ്യപ്പെടുകയും ചെയ്തെന്നും വിവരമറിഞ്ഞെത്തിയ പൊലീസുമായി വെടിവെപ്പുണ്ടായെന്നും അതിനിടെ ഒരാൾ മരിച്ചെന്നുമാണ് പൊലീസ് വാദം. രേഖകൾ പരിശോധിച്ചതിൽ പാേലീസ് വാദം വിശ്വസനീയമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. സി.പി. ജലീലിന്റെ ശരീരത്തിലെ മുറിവുകൾ പരിശോധിച്ചതിൽ തൊട്ടടുത്ത് നിന്നുള്ള വെടിവെപ്പിലല്ല മരണമെന്ന് വ്യക്തമാണ്. വെടിവെപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ ജലീൽ റിസോർട്ടിൽ എത്തിയിരുന്നെന്നതിനും തെളിവുകളുണ്ട്. ഇൻക്വസ്റ്റ് റിപ്പോർട്ട്, പി.എം.ആർ, എഫ്.ഐ.ആർ തുടങ്ങി രേഖകൾ പരിശോധിച്ചതിലും വ്യാജ ഏറ്റുമുട്ടൽ ആണെന്നു സംശയിക്കുന്ന വിധം ഒന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാനും തുടർനടപടികൾ ആവശ്യമില്ലെന്നും കമ്മിഷൻ തീരുമാനിച്ചത്.
അതേസമയം, പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും ഫോറൻസിക് തെളിവുകളും ജലീലിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നുവെന്നാണ് ബന്ധുക്കളുടെ വാദം. പൊലീസ് സംഘം വളഞ്ഞിട്ട് വെടിവെക്കുകയായിരുന്നു. ആത്മരക്ഷാര്‍ഥം വെടിവെച്ചതാണെന്ന പൊലീസ് വാദം കള്ളമാണ്. പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയില്‍ ജലീലിനെ ആസൂത്രിതമായി വെടിവച്ചു കൊന്നതാണെന്ന് മനസ്സിലാക്കാമെന്നും ഇവര്‍ പറയുന്നു. പൊലീസെത്തിയെന്നറിഞ്ഞ് മാവോവാദികൾ പുറത്തേക്കോടുന്ന അതേസമയം തന്നെ മറ്റൊരാള്‍ ഇരുട്ടിലൂടെ എതിർവശത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. ഇത് തണ്ടർ ബോള്‍ട്ട് സംഘാംഗമാണെന്നും ഇയാള്‍ പിന്നില്‍നിന്നും വെടിവച്ചാണ് ജലീലിനെ കൊന്നതെന്നും സഹോദരന്‍ സി.പി. റഷീദ് നേരത്തെ ആരോപിച്ചിരുന്നു.
Leave a Reply