മുട്ടില്‍ മരം കാെള്ള; കുടുങ്ങാൻ പോകുന്നത് ഉന്നതരാേ…! കേസിൻ്റെ ഗതി മാറുന്നു – റവന്യൂ – വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
മുട്ടില്‍ മരം കാെള്ള; കുടുങ്ങാൻ പോകുന്നത് ഉന്നതരാേ…!
കേസിൻ്റെ ഗതി മാറുന്നു –
റവന്യൂ – വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
മുട്ടിൽ മരം മുറി കേസിൽ റവന്യൂ – വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ – വിജിലൻസ് മേധാവിയുമായ ഗംഗാ സിംഗിനെ ചുമതലപ്പെടുത്തി. കൊള്ളയില്‍ കുറ്റവാളികളെ സംരക്ഷിക്കാനായി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ആരോപണങ്ങളുണ്ട്. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചതിന് വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിയന്‍ ഉള്‍പ്പെടെ 68 പേര്‍ക്കെതിരെയാണ് കേസ്. ഒന്നുമറിയാതെ കബളിപ്പിക്കപ്പെട്ട ആദിവാസികളുടെ മേൽ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും ശക്തമാണ്. മരം വെട്ടി മുറിച്ച് കടത്തിയത് വിവിധ വകുപ്പുകളുടെ ഒത്താശയോടെയാണെന്ന് കരാറുകാരൻ തന്നെ വെളിപ്പെടുത്തുകയുണ്ടായി. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമികളില്‍ കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന വീട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വിവിധ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. കേസിലെ അന്തര്‍നാടകങ്ങള്‍ മറനീക്കാന്‍ വനം വിജിലന്‍സ് സി.സി.എഫിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ റവന്യൂ പട്ടയഭൂമികളില്‍ സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതും വൃക്ഷവില അടച്ചതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ കൈവശക്കാരനെ അനുവദിക്കുന്ന ഉത്തരവ് 2020 നവംബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയിരുന്നു. ഈ ഉത്തരവ് മറയാക്കിയാണ് വയനാട്ടിലും മറ്റു ജില്ലകളിലും റവന്യൂ പട്ടയ ഭൂമികളില്‍ വീട്ടിയും തേക്കും അടക്കം സര്‍ക്കാരിനു യഥാര്‍ഥ ഉടമാവകാശമുള്ള മരങ്ങള്‍ മുറിച്ചത്. മരം മുറി കേസ് മാധ്യമങ്ങളിൽ ചർച്ചയായതോടെ വനം മന്ത്രി എ.കെ.ശശീന്ദ്രന് സെക്രട്ടറി നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വനം, റവന്യൂ വകുപ്പുകൾക്ക് കാര്യമായ വീഴ്ച പറ്റിയെന്നാണ് പറയുന്നത്.
മരംമുറി കേസുമായി ബന്ധപ്പെട്ട് പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ബത്തേരി ഡി വൈ എസ് പി യുടെയും മീനങ്ങാടി സി ഐയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ച് കടത്തിയതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. കോഴിക്കോട്ടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.10 കോടി മതിപ്പ് വിലയുള്ള തടിയാണ് മുറിച്ച് കടത്തിയത്. അതിൽ അന്വേഷണം നടക്കുകയാണ്. ഈട്ടിത്തടി മുഴുവൻ കണ്ടെത്തിയത് വനം വകുപ്പ് പരിശോധനയിൽ തന്നെയാണെന്നും ഇതെല്ലാം സര്‍ക്കാരിന്റെ കൈവശം തന്നെയാണ് ഇപ്പോഴുള്ളത്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആണ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വിജിലൻസ് കൺസർവേറ്റർ ചുമതല ഉണ്ടായിരുന്ന ടി എൻ സാജൻ കേസ് വഴി തിരിച്ചു വിടുന്നു എന്ന പരാതിയുമുണ്ട്
Leave a Reply