മുത്തങ്ങ ചന്ദനമരം കേസ്; യഥാർത്ഥ പ്രതി പിടിയിലായപ്പോൾ അഴിഞ്ഞുവീണത് വനം ഉദ്യോഗസ്ഥൻ്റെ പൊയ്മുഖം
മുത്തങ്ങ: മുത്തങ്ങയിൽ നിന്നും ചന്ദനമര തടികൾ കടത്തിയ സംഭവത്തിൽ യഥാർത്ഥ പ്രതി പിടിയിലായതോടെ പുറത്തായത് നിരപരാധിയായ യുവാവിനോട് വനം ഉദ്യോഗസ്ഥനുള്ള വൈരാഗ്യം. നിരപരാധിയെ കുടുക്കാൻ കെണിയൊരുക്കിയ ഉദ്യോഗസ്ഥനെതിരെ വ്യാപക പ്രതിഷേധമുണ്ട്. നൂൽപ്പുഴ മുൻ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കാടം കൊല്ലി സുഭാഷിൻ്റെ വാഹനത്തിൽ പ്രതികൾ ചന്ദനം വെച്ചതെന്ന് വനപാലകർക്ക് മുന്നിൽ പ്രതികൾ പറഞ്ഞു. നൂല്‍പ്പുഴ ആദിവാസി കോളനിക്ക് സമീപത്ത് നിന്ന് 53 സെന്റീമീറ്റര്‍ നീളമുള്ള ചന്ദന മരത്തടികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത പ്രതികൾ കുറ്റസമ്മതം നടത്തിയത്. കാടംകൊല്ലി കോളനിയിലെ സുഭാഷ് എന്ന യുവാവിന്റെ വാഹനത്തിൽ ചന്ദന തടിയും വാളും ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വനപാലകർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുഭാഷിനെ ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്ന് തെളിഞ്ഞതോടെ സുഭാഷിനെ വനപാലകർ വിട്ടയക്കുകയായിരുന്നു. പ്രതിയായ ഞണ്ടൻകൊല്ലി കുട്ടനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കുട്ടൻ്റെ മൊഴിയെ തുടർന്ന് മുൻ ബീറ്റ്ഫോറസ്റ്റ് ഓഫീസർക്കായി വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 29ന് വയനാട് ഓഫീസിൽ നിന്നും പോയ ഓഫീസർ കോഴിക്കോട് ബീറ്റ്ഫോറസ്റ്റ് ഓഫീസറായി ചാർജെടുക്കാൻ പോയതാണ്. എന്നാൽ ഇതുവരെ കോഴിക്കോട്ട് ബീറ്റ്ഫോറസ്റ്റ് ഓഫീസറായി ചാർജെടുത്തിട്ടില്ല. ഇദേഹത്തിൻ്റെ മുബൈൽ ഫോണും സ്വിച്ച് ഓഫാണ്. വനംവകുപ്പ് കേരളത്തിൻ്റെ പല ഭാഗങ്ങളിലേക്കും അന്വേഷണം ആരംഭിച്ചു. ഇയാൾ പിടിയിലായാൽ മാത്രമെ കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ കഴിയുകയുള്ളു.
Leave a Reply