ചാപ്പ കുത്തിയത് നിർബന്ധിത ക്വാറൻ്റെെൻ നടപ്പാക്കാനെന്ന് കർണാടക; മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകാനൊരുങ്ങി ചാപ്പ കുത്തപ്പെട്ട കർഷകർ
കൽപ്പറ്റ: കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തിയത് നിർബന്ധിത ക്വാറൻ്റെെൻ നടപ്പാക്കാനെന്ന് കർണാടക. കൃഷിയാവശ്യങ്ങൾക്കായി അതിർത്തി കടന്ന കര്‍ഷകരുടെ ദേഹത്ത് കര്‍ണ്ണാടക സർക്കാർ സീൽ പതിപ്പിച്ചതായാണ് വ്യാപക പരാതിയുള്ളത്. സംഭവത്തിൽ ചാപ്പ കുത്തപ്പെട്ടവർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകും. വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം മുദ്ര പതിപ്പിച്ചത്. ബാവലി ചെക് പോസ്റ്റില്‍ വെച്ച് ഇന്ന് രാവിലെ പടിഞ്ഞാറത്തറ സ്വദേശിയുടെ കൈയ്യിലും ചാപ്പ കുത്തി. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റയിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പില്‍ വരുത്തന്നതിന്റെ ഭാഗമായാണ് ചാപ്പയടിയെന്നാണ് വിവരം. വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിക്കുന്നത്. മനുഷ്യ ശരീരത്തില്‍ ചാപ്പയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കര്‍ണാടക അധികൃതര്‍ മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിരവധി മലയാളികള്‍ കൃഷിക്കായി കര്‍ണ്ണാടകയെ ആശ്രയിച്ച് വരുന്നതായും, പ്രസ്തുത ആവശ്യത്തിനായി ദൈനംദിനം നിരവധി കര്‍ഷകര്‍ വയനാട് ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളിലൂടെ കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്തു വരുന്നതായും അവരുടെ ഉപജീവനമാര്‍ഗ്ഗം തടസപ്പെടാതിരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ എംഎല്‍എ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Leave a Reply