മോഷണം പോയ പട്ടിക്ക് വേണ്ടി മന്ത്രിയെ മുതൽ മേനകാഗാന്ധിയെ വരെ ബന്ധപ്പെട്ട് പെൺകുട്ടികൾ
ബത്തേരി: ജീവന് തുല്യം സ്നേഹിച്ച വളർത്തു പട്ടി മോഷണം പോയപ്പോൾ തിരികെ കിട്ടാൻ പോലീസ് മുതൽ മന്ത്രിയെയും മേനകാ ഗാന്ധിയെയും വരെ സമീപിച്ച് മൂന്ന് പെൺകുട്ടികൾ. ബത്തേരി കട്ടയാട് താണിക്കുന്നേൽ ബിജുവിൻ്റെ മൂന്ന് പെൺകുട്ടികളാണ് തങ്ങളുടെ വളർത്തു പട്ടിക്ക് വേണ്ടി നിയമ പോരാട്ടിനിറങ്ങിയത്. ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പെൺകുട്ടികൾക്ക് വളർത്താനായി കഴിഞ്ഞ മാസം 5-ന് നൽകിയ പെൺപട്ടിയെയാണ് അയൽവാസി മോഷ്ടിച്ച് കൊണ്ട് പോയത്. അഞ്ച് ദിവസം മുമ്പാണ് പട്ടിയെ കാണാതായത്. കുട്ടികൾ നടത്തിയ അന്വേഷണത്തിൽ മറ്റൊരു വീട്ടിൽ പട്ടിയെ കണ്ടെത്തി. പെൺകുട്ടികൾ ആവശ്യപ്പെട്ടങ്കിലും തങ്ങളുടെ വീട്ടിൽ നിന്നിറങ്ങി പോയ പട്ടിയാണന്നും തിരികെ തരാനാകില്ലെന്നും വീട്ടുകാർ അറിയിച്ചു. പെൺകുട്ടികളെ കണ്ടതും ഓടിയെത്തിയ പട്ടിയെ വീട്ടുകാർ വലിച്ചിഴച്ച് കൊണ്ട് പോകുന്നത് കണ്ട കുട്ടികൾ സങ്കടത്തിലാകുകയും പരാതിയുമായി ബത്തേരി പോലീസിൽ സമീപിക്കുകയും ചെയ്തു. ഇതിനകം പെൺകുട്ടികൾക്ക് പട്ടിയെ നൽകിയ ഡോക്ടർ ,ബ്രീഡ് ചെയ്ത് നൽകിയ ഡോക്ടറുടെ ബന്ധു, പട്ടിയെ കൊണ്ടുപോകുന്നതിനിടെ സഹായം തേടിയ ഓട്ടോ ഡ്രൈവർ എന്നിവരിൽ നിന്നെല്ലാം തെളിവുകൾ ശേഖരിച്ച കുട്ടികൾ ഇതെല്ലാം പോലീസിനെ അറിയിച്ചു. ആദ്യ ദിവസം പട്ടിയെ തിരിച്ച് കിട്ടാതായതോടെ കുട്ടികൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെയും വയനാട് ജില്ലാ പോലീസ് മേധാവിയെയും പരാതി ധരിപ്പിച്ചു . പട്ടിയെ കൊണ്ടുപോയ വീട്ടുകാർക്ക് അഞ്ച് മാസം മുമ്പാണ് അവരുടെ പട്ടിയെ കാണാതായതെന്നും തങ്ങളുടെ പട്ടിക്ക് അതിൽ കുറവാണ് പ്രായമെന്നും കുട്ടികൾ വാദിച്ചതോടെ പ്രായം തെളിയിക്കാൻ മൃഗഡോക്ടർ വേണമെന്നായി പോലീസ്. ഇതിനായി ഡോക്ടർ എത്തിയെങ്കിലും പട്ടിയെ സ്റ്റേഷനിലെത്തിക്കാത്തതിനാൽ പ്രായ പരിശോധന നടന്നില്ല. മോഷ്ടിച്ച വീട്ടുകാർ പട്ടിക്ക് ഭക്ഷണം നൽകുന്നില്ലന്നും ഉപദ്രവിക്കുകയാണെന്നും കാട്ടി ഇതിനിടെ പെൺക്കുട്ടികൾ മേനകാ ഗാന്ധിക്ക് പരാതി അയച്ചു. പട്ടിയെയും കൊണ്ട് പുലിവാല് പിടിച്ച പോലീസ് ഒടുവിൽ ലിൻസി എന്ന വീട്ടമ്മക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഇതിനിടെ സ്വന്തം നിലക്ക് തെളിവ് ശേഖരിക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾ സമീപത്തെ സ്ഥാപനത്തിൽ നിന്ന് സി.സി.ടി.വി. ദൃശ്യങ്ങളും സംഘടിപ്പിച്ചു. വീട്ടമ്മ പട്ടിയെ എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഇനി കേസ് കോടതിയിലെത്തിയാൽ ഇതെല്ലാം ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികൾ. അതേ സമയം പ്രശ്നത്തിൽ തങ്ങൾക്ക് മാനഹാനി ഉണ്ടായെന്നും ഏതറ്റം വരെയും പോകാൻ കേസ് നടത്തുമെന്നും അതുവരെ പട്ടിയെ വിട്ടുകൊടുക്കില്ലന്ന നിലാപാടിലുമാണ് മോഷണക്കുറ്റം ആരോപിക്കപ്പെട്ട വീട്ടുകാർ.
Leave a Reply