കൽപ്പറ്റ: ആനമല കോളനിക്കാര്‍ക്ക് വീടും, സ്ഥലവും അനുവദിക്കണം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ആനമല കോളനിയില്‍ പതിനെട്ട് ആദിവാസി കുടുംബങ്ങളുടെ വീട് 2018-ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്ന് വാസയോഗ്യമാല്ലാതായിരുന്നു. പ്രസ്തുത പ്രളയത്തിന് ശേഷം ആനമല കോളനിയില്‍ (നവോദയ കോളനി) താമസിച്ചിരുന്ന എല്ലാ ആദിവാസി കുടുംബങ്ങളും തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച താല്‍കാലിക ഷെഡുകളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ആറ് മാസം കൊണ്ട് വീട് നിര്‍മ്മിച്ച് മാറ്റി പാര്‍പ്പിക്കാം എന്ന വ്യവസ്ഥയിലാണ് ഈ കുടുംബങ്ങളെ ഷെഡുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. മൂന്ന് വര്‍ഷത്തിലധികമായി ദുരിത പൂര്‍ണമായ സാഹചര്യത്തില്‍ കഴിയുന്നത് ആദിവാസി സമൂഹത്തോട് കാണിക്കുന്ന കടുത്ത അവഗണനയാണെന്ന് അഡ്വ. ടി. സിദ്ദിഖ് എം എല്‍ എ പറഞ്ഞു. കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കുന്നതിനായി എം എല്‍ എ ഈ സ്ഥലം മുമ്പേ സന്ദര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ അടിയന്തര ഇടപെടലിനായി എം എല്‍ എ വകുപ്പ് മന്ത്രിക്കും, ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കി.
പതിറ്റാണ്ടുകളായി ആദിവാസികള്‍ താമസിച്ച് വന്നിരുന്ന ഭൂമിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (എം ആര്‍ എസ്) അധികൃതര്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭവനരഹിതരായ ആനമല കോളനിയിലെ ആദിവാസി വിഭാഗം കുടുംബങ്ങള്‍ക്ക് പൂക്കോട് പ്രദേശത്ത് ഭവനം നിര്‍മ്മിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയാണിത്. ഈ ഭൂമിയില്‍ അവകാശമുന്നയിച്ച് പദ്ധതിയെ മുടക്കുന്നതും, തകര്‍ക്കുന്നതും സമ്മതിക്കുകയില്ലയെന്നും എം എല്‍ എ പറഞ്ഞു. അടിയന്തരമായി പാര്‍പ്പിട പ്രശ്‌നവും, ഭൂമി പ്രശ്‌നവും പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply