കൽപ്പറ്റ:അഭിമന്യുവിന്റെ ജ്വലിക്കുന്ന ഓർമകളിൽ എസ്‌എഫ്‌ഐയുടെ രാജ്യത്തെ ആദ്യ ജില്ലാ കമ്മിറ്റി ഓഫീസ് വയനാട്ടിൽ തുറന്നു
അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ജ്വലിക്കുന്ന ഓർമകളിൽ എസ്‌എഫ്‌ഐയുടെ രാജ്യത്തെ ആദ്യ ജില്ലാ കമ്മിറ്റി ഓഫീസ് വയനാട്ടിൽ പ്രവർത്തനം തുടങ്ങി. അഭിമന്യവിന്റെ മാതാപിതാക്കളായ മനോഹരനെയും ഭൂപതിയയും സഹോദരൻ പരിജിത്തിനെയും സാക്ഷിനിർത്തി സിപിഎൈ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ അഭിമന്യൂ സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് അധ്യക്ഷനായി.
കൽപ്പറ്റ എ കെ ജി ഭവന് സമീപത്താണ് അഭിമന്യു സ്‌മാരക മന്ദിരം നിർമിച്ചത്. 36 ലക്ഷം ചെലവിലാണ് മനോഹരമായ കെട്ടിടം പണികഴിപ്പിച്ചത്. പരമ്പരാഗത രീതിവിട്ടാണ് ഓഫീസ് നിർമാണ ഫണ്ട് ശേഖരണം നടത്തിയത്. ബിരിയാണിയും പായസവും ഉണ്ണിയപ്പവും മീനും മുണ്ടും സാനിറ്റൈസറും ചിപ്‌സും അച്ചാറും കാട്ടുതേനും വിറ്റായിരുന്നു പണം കണ്ടെത്തിയത്. ആക്രി സാധനങ്ങളും പത്രക്കടലാസുകളും ശേഖരിച്ചും ചുമടെടുത്തും ഫണ്ട് കണ്ടെത്തി. ഇത്തരത്തിൽ അമ്പതോളം ക്യാമ്പയിനാണ് ജില്ലാ കമ്മിറ്റി ഫണ്ട് ശേഖരണത്തിനായി നടത്തിയത്. അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അഭിമന്യുവിന്റെ ശില്പം അനാച്ഛാദനം ചെയ്‌തു. ജില്ലയിലെ എസ്എഫ്ഐയുടെ ചരിത്രം പറയുന്ന ജില്ലാ കമ്മിറ്റിയുടെ മുഖമാസിക ‘നേര്’ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് പ്രകാശിപ്പിച്ചു. അഭിമന്യുവിന്റെ മരണത്തിനു ശേഷം തുടർച്ചയായി നൽകി വരുന്ന മൂന്നാമത് അഭിമന്യു എൻഡോവ്മെന്റ് പുരസ്കാരവും 10001 രൂപയും അഭിമന്യുവിന്റെ മാതാപിതാക്കൾ നൽകി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Leave a Reply