പൂക്കോട് തടാകം ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും
വൈത്തിരി: മാസങ്ങളായി അടച്ചിട്ടിരുന്ന പൂക്കോട് തടാകം ഉപാധികളോടെ ഇന്ന് തുറക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെയാണ് കോവിഡ് വ്യാപനത്തെ മുൻനിർത്തിയുള്ള ലോക്ക്ഡൗണിനെ തുടർന്ന് തടാകം അടച്ചിട്ടത്. ടെൻഡർ പൂർത്തീകരിച്ച തടാകത്തിലെ അറ്റകുറ്റ പണികളും ചളിയും പായലും വാരലും ഈ കാലയളവിൽ തുടങ്ങിയിരുന്നു. കോടിക്കണക്കിനു രൂപയുടെ വിപുലമായ പ്രവൃത്തികളാണ് തടാകത്തിൽ നടക്കുന്നത്. ഇതിൽ ചളിയും പായലും വാരൽ പ്രവൃത്തി കഴിഞ്ഞു. തടാകത്തിനു ചുറ്റുമുള്ള റോഡ് പണി, സുരക്ഷാ ഭിത്തി തുടങ്ങി ഏതാനും പ്രവൃത്തികൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. ഇതുമൂലം സന്ദർശകർക്ക് പല സ്ഥലങ്ങളിലും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. തടാകത്തിനു ചുറ്റുമുള്ള നടത്തവും സൈക്കളിംഗും ഇപ്പോൾ ഉണ്ടാവില്ല. ചളി വാരിയതുമൂലം വീതി കൂടിയ സ്ഥലങ്ങളിൽ സുരക്ഷാ ഭിത്തി നിർമ്മാണവും പൂർത്തീകരിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ വടം കെട്ടി സഞ്ചാരികൾക്കു നിയന്ത്രണമേർപ്പെടുത്തും
വാക്സിൻ എടുത്തവർക്കാണ് പ്രവേശനം. കുട്ടികൾക്ക് ആവശ്യമില്ലെങ്കിലും കൂടെയുള്ളവർക്ക് നിരബന്ധമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിലെ മുഴുവൻ ജീവനക്കാരും വാക്സിൻ എടുത്തു കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചു സജ്ജരാനാണെന്നു ഡിടിപിസി സെക്രട്ടറി വി മുഹമ്മദ് സലിം പറഞ്ഞു. സുരക്ഷാ സജ്ജീകരണങ്ങളും ഏകദേശം പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.
അടച്ചിട്ട തടാകത്തിനു പുറത്തു കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണെത്തിയിരുന്നത്. തടാകം തുറക്കുന്നതോടെ സഞ്ചാരികളുടെ വരവ് വർധിക്കുമെന്നാണ് കരുതുന്നതെന്ന് പൂക്കോട് തടാകം മാനേജർ രതീഷ് ബാബു പറഞ്ഞു.
Leave a Reply