വ്യാജ വിസ തട്ടിപ്പ് കേസിൽ ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ; തട്ടിപ്പിന് കൂട്ടുനിന്ന രണ്ട് പേർ വിദേശത്തേക്ക് കടന്നു
കൽപ്പറ്റ: കൽപ്പറ്റ സ്വദേശിയിൽ നിന്നും 5 ലക്ഷത്തോളം രൂപ വാങ്ങി സെർബിയയുടെ വ്യാജ വിസ തയ്യാറാക്കി പാസ്പോർട്ടിൽ പ്രിന്റ് ചെയ്ത് നൽകിയ പ്രതിയെ വയനാട് സൈബർ ക്രൈം പോലീസ് ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു. മലപ്പുറം കീഴാറ്റുർ സ്വദേശി ചന്ദുള്ളി വീട്ടിൽ നിപുൺ ചന്ദുള്ളി ആണ് അറസ്റ്റിലായത്. പ്രതിയോടൊപ്പം തട്ടിപ്പിന് കൂടെയുണ്ടായിരുന്ന കോട്ടയം നീണ്ടൂർ സ്വദേശി താഴെത്തെ കുടിയിൽ സുമേഷ്, തൃശൂർ ചട്ടിക്കുളം സ്വദേശി കോടാംമ്പറമ്പിൽ വിഷ്ണു എന്നിവർ വിദേശത്തേക്ക് രക്ഷപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. പ്രതികളുടെ വീടുകളിൽ പോലീസ് നടത്തിയ തിരച്ചിലിൽ നിരവധി വ്യാജ വിസ പ്രിന്റ് ചെയ്ത ഒട്ടനവധി ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരം 7 കേസ്സുകൾ രജിസ്റ്റർ ചെയ്തു. ഹൈദരാബാദ് സ്വദേശിയുടെ പേരിൽ എടുത്ത മൊബൈൽ സിം ഉപയോഗിച്ച് ലോകേഷ് എന്ന വ്യാജ പേരിൽ ആയിരുന്നു പ്രതികൾ ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയത്. ഏകദേശം 50 ലക്ഷത്തോളം രൂപ വിവിധ ആളുകളിൽ നിന്നും പ്രതികൾ കൈക്കലാക്കിയിട്ടുണ്ട്. വിദേശത്ത് ജോലിക്കായി ഏജൻസികൾ നൽകുന്ന വിസയുടെ ആധികാരികത അതത് രാജ്യങ്ങളിലെ എംബസിയിൽ നിന്നോ നോർക്കയിൽ നിന്നോ ഉദ്യോഗാർത്ഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
Leave a Reply