വയനാട് ക്രിക്കറ്റ് ടൂറിസം’ പദ്ധതിക്ക് തുടക്കമായി

കൽപ്പറ്റ : ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളെ ക്രിക്കറ്റുമായി സംയോജിപ്പിച്ചു കൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ജില്ലാ ടൂറിസം പ്രമോഷണൽ കൗൺസിലിന്റെയും (ഡിടിപിസി) പിന്തുണയോടെ ,പിണങ്ങോട് മോരിക്കാപ്പ് റിസോർട്ട് നടപ്പിലാക്കുന്ന വയനാട് ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മുൻ സിംബാബ്‌വെ ടെസ്റ്റ് താരം എൽട്ടൺ ചിഗുംബുര പരിശീലിപ്പിക്കുന്ന സിംബാബ്‌വെ ടീം കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കേരള ഇലവനെതിരെ മൂന്ന് ടി20 മത്സരങ്ങൾ കളിക്കുന്നു. സിംബാബ്‌വെ ടീമിന് ആതിഥേയത്വം വഹിക്കുന്നത് മോരിക്കാപ്പ് റിസോർട്ടാണ്. കേരളത്തിൽ ഇത്തരമൊരു പദ്ധതി ആദ്യമാണ്. അന്താരാഷ്ട്ര മത്സരങ്ങൾ ആകർഷിക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിലെയും വിദേശത്തെയും മികച്ച ടീമുകളെ കൊണ്ട് വരുന്നതിനും ക്രിക്കറ്റ് ആസ്വദിക്കാൻ കാണികൾക്കു കഴിയുന്ന പശ്ചാത്തല സൗകര്യവും ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദേശതാരങ്ങൾക്കൊപ്പം മികച്ച നിലവാരത്തിൽ കേരളത്തിലെ ക്രിക്കറ്റ് താരങ്ങൾക്കും പരിശീലനം ലഭിക്കുന്നത് ഏറെ ഗുണം ചെയ്യും. വരുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ക്രിക്കറ്റ് ടീമിനെ സന്ദർശിക്കുകയും അവർക്കൊപ്പം മത്സരങ്ങൾ കളിക്കാനെത്തിയ സിംബാബ്‌വെ ടീമിൽ സന്തോഷമുണ്ടെന്നും കെസിഎ വൈസ് പ്രസിഡന്റ് ജാഫർ സേട്ട് പറഞ്ഞു. വയനാട്ടിൽ ക്രിക്കറ്റ് ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്ന് സിംബാബ്‌വെ ടീമിന് ആതിഥേയത്വം വഹിക്കുന്ന മോരിക്കാപ്പ് റിസോർട്ട് ചെയർമാൻ നിഷിൻ തസ്ലിം പറഞ്ഞു. ഇത്തരത്തിൽ ക്രിക്കറ്റും വിനോദസഞ്ചാരവും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ശ്രമം ആദ്യത്തേതാണെന്നു അദ്ദേഹം പറഞ്ഞു. “വയനാട്ടിൽ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിലെ തന്നെ മനോഹരവും ഉയരത്തിൽ സ്ഥിതിചെയ്യുന്നതുമാണ്. ഇങ്ങനെ ഒരു സ്റ്റേഡിയം ഇന്ത്യലധികം ഇല്ല. ഇത്തരത്തിൽ ക്രിക്കറ്റിനെയും വിനോദസഞ്ചാരമേഖലയെയും സംയോജിയ്പ്പിക്കുക വഴി ഈ രണ്ട് മേഖലയിലും വയനാടിന് മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സ്റ്റേഡിയം ഉള്ളപ്പോൾ തന്നെ ഉയർന്ന നിലവാരത്തിൽ കളിക്കാർക്കും കാണികൾക്കും താമസിക്കാൻ കഴിയുന്ന ഫെസിലിറ്റി ഒരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്”, അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷ്ണഗിരി സ്റ്റേഡിയത്തിന് സമീപം ലോർഡ്‌സ് 83 എന്ന പേരിൽ ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരു മികച്ച റിസോർട്ട് ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട നിലവാരമുള്ള കൃഷ്ണഗിരി സ്റ്റേഡിയവും അതിനൊപ്പം തന്നെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും ക്രിക്കറ്റ് ടൂറിസം എന്ന ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന് മുൻ കേരള രഞ്ജി ട്രോഫി ക്യാപ്റ്റനും ക്രിക്കറ്റ് എലമെന്റ്സ് ഡയറക്ടറുമായ ജെ കെ മഹേന്ദ്ര പറഞ്ഞു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ക്രിക്കറ്റ് ടൂർ കമ്പനിയായ ക്രിക്കറ്റ് എലമെന്റ്സ് വിദേശ ടീമുകൾക്കിടയിൽ വയനാടിന്റെ സാധ്യതകൾ മാർക്കറ്റ് ചെയ്യുമെന്നും മഹേന്ദ്ര പറഞ്ഞു.
വളർന്നു വരുന്ന സിംബാബ്‌വെ താരങ്ങൾക്ക് ഇത് പുതിയൊരു അനുഭവമാണ്. ലോക നിലവാരമുള്ളതും ഉയരത്തിലുള്ളതും മനോഹരമായ പ്രകൃതിയാൽ ചുറ്റപ്പെട്ട കൃഷ്‍ണഗിരിയിൽ കളിയ്ക്കാൻ സാധിക്കുന്നതിൽ കളിക്കാർക്ക് ഏറെ സന്തോഷമുണ്ടെന്ന് ചിഗുംബുര പറഞ്ഞു. വായനാട്ടിലേക്കുള്ള ഈ യാത്ര ഉത്സാഹം നൽകുന്നതാണ്. അതെ പോലെ ഇന്ത്യയിലേക്കുള്ള യാത്ര അത്ഭുതകരായ ഒരു അനുഭവമായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് പര്യടനത്തിന് മുൻപ് ഹൈദരാബാദിലും ബാംഗ്ലൂരിലും സിംബാബ്‌വെ ടീം കളിച്ചിട്ടുണ്ട്.
സ്വിങ് ബൗളിങ്ങിന് പ്രശസ്തമായ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ സമാനമായ അന്തരീക്ഷവും സൗകര്യവുമുള്ളതാണ് കൃഷ്ണഗിരി. ഇന്ത്യയിലെ തന്നെ വളർന്നു വരുന്ന മികച്ച ഒരു സ്റ്റേഡിയം കൂടിയാണിത്. മികച്ച ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളൊരുക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് തീർത്ഥാടന കേന്ദ്രമാകാനുള്ള ശേഷി വയനാടിന് ഉണ്ട്. അത് കൊണ്ട് തന്നെ ക്രിക്കറ്റ് ടൂറിസം ഈ നാടിന് നേട്ടങ്ങൾ തന്നെയാകും കൊണ്ട് വരിക എന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് വാഞ്ചിശ്വരൻ അഭിപ്രായപ്പെട്ടു.
“ബിസിസിഐയുടെയും കെസിഎയുടെയും സഹകരണത്തോടെ, വരും വർഷങ്ങളിൽ നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകൾക്കും കളിക്കാർക്കും ആതിഥേയത്വം വഹിക്കാൻ മോരിക്കാപ്പ് ഉറ്റുനോക്കുന്നു. വയനാടിന്റെ ആതിഥേയത്വ ക്രിക്കറ്റ് സാധ്യതകൾ ഉയർത്തിക്കൊണ്ടുവരേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നുവെന്നു മോരിക്കാപ്പ് മാനേജിംഗ് ഡയറക്ടർ റിസ്വാൻ ഷിറാസ് പറഞ്ഞു.



Leave a Reply