അമ്പലവയൽ സംഭവം: സജീവാനന്ദൻ കോൺഗ്രസ് പ്രവർത്തകനല്ല: ശക്തമായ നടപടി വേണമെന്നും കോൺഗ്രസ് ഭാരവാഹികൾ
അമ്പലവയൽ സംഭവത്തിൽ ദമ്പതികളെ മർദ്ദിച്ച സജീവാനന്ദൻ കോൺഗ്രസ് പ്രവർത്തകനല്ലന്നും ശക്തമായ നടപടി വേണമെന്നും അമ്പലവയൽ മണ്ഡലം കമ്മിറ്റി കോൺഗ്രസ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങൾ സജീവാനന്ദനെ ചിത്രീകരിച്ച് കോൺഗ്രസ് പ്രസ്ഥാനത്തെ കരിവാരി തേക്കുകയാണന്നും ഇവർ ആരോപിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്താണ് ഞായറാഴ്ച രാത്രി ക്രൂര മർദ്ദനം നടന്നത്. കാഴ്ചക്കാരായി പലരും നോക്കി നിൽക്കുകയും ചെയ്തു. കുറ്റക്കാരനെ പിന്തിരിപ്പിക്കാനോ ആരും ശ്രമിച്ചില്ല. പോലീസിനും വലിയ വീഴ്ച പറ്റിയിട്ടുണ്ട്. ഏതോ പാർട്ടി പരിപാടിക്കിടെ മുന്നിൽ നിന്ന് പോസ് ചെയ്ത് ഫോട്ടോയെടുത്തതിന്റെ പേരിൽ പ്രാഥമികാംഗത്വം പോലുമില്ലാത്ത ഒരാളെ പാർട്ടി നേതാവ് എന്ന പേരിൽ ചിത്രീകരിച്ചത് ശരിയല്ല. സംഭവത്തിൽ പാർട്ടിയുടെ നിലപാട് അറിയിച്ച് കുറിപ്പ് നൽകിയിട്ടും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചില്ല. അമ്പലവയൽ പഞ്ചായത്തിൽ സജീവാനന്ദന് വോട്ടില്ലന്നും ഇലക്ഷൻ കാലത്ത് പ്രചരണത്തിൽ ഉണ്ടായിരുന്നില്ലന്നും ഇവർ പറഞ്ഞു. പ്രതിക്കെതിരെ കർശനമായ നടപടി ഉണ്ടാവണമെന്നും നടപടി ഉണ്ടായില്ലങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഇവർ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് വി.ബാലസുബ്രമണ്യൻ, യു.ഡി.എഫ്. കൺവീനർ കെ. വിജയൻ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എ.പി. കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിറിൾ ജോസ്, സി.യു. മാർട്ടിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply