June 13, 2026

സുരക്ഷാ സംസ്‌കാരം ഉടലെടുക്കേണ്ടത് സ്‌കൂളുകളില്‍: മുരളി തുമ്മാരുകുടി

0
murali-thummarukudi.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: സുരക്ഷാ സംസ്‌കാരം ഉടലെടുക്കേണ്ടത് സ്‌കൂളുകളില്‍ നിന്നാണെന്ന് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. സുരക്ഷാ സംസ്‌കാരം പഠിപ്പിച്ചാല്‍ മാത്രം പോരാ, സ്‌കൂള്‍ തന്നെ സുരക്ഷിതമാക്കണം. ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ അധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന പരിശീലനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലേത് ഒരു തുടക്കവും മാതൃകയുമാണ്. വയനാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല പരിശീലനം. ഇന്ത്യയില്‍ എല്ലായിടത്തും ഏറ്റവും ചുരുങ്ങിയത് കേരളത്തിലെ ക്യാമ്പസുകളിലെങ്കിലും ഇത്തരം പരിശീലനം ഉണ്ടാവണം. ദൗര്‍ഭാഗ്യകരമായ സംഭവത്തെ എങ്ങനെയാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരമാക്കി മറ്റേണ്ടത് എന്നതിന് ഉദാഹരണമാണ് വയനാട്. സ്‌കൂളുകളില്‍ സുരക്ഷാ പദ്ധതി ഉണ്ടാക്കണം. മഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കെല്ലാം അതത് പ്രദേശത്തിന്റെ ഘടനയ്ക്കനുസരിച്ചാണ് സുരക്ഷ ക്രമീകരിക്കേണ്ടതും പരിശീലനം നല്‍കേണ്ടതും. ഒരോന്നും അറിഞ്ഞ് പരിശീലനം നല്‍കിയാല്‍ ദുരന്തങ്ങളും അപകടങ്ങളും മരണവും ഒഴിവാക്കാം. സ്‌കൂളുകളില്‍ നടത്തുന്ന ബോധവല്‍ക്കരണത്തിലൂടെ ഈ സന്ദേശം മാതാപിതാക്കളിലേക്കും പൊതുസമൂഹത്തിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുമെന്നും തുമ്മാരുകുടി പറഞ്ഞു. ആരോഗ്യകേരളം വയനാടാണ് ആര്‍ദ്രവിദ്യാലയം പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത്. ജില്ലയിലെ 80,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. 
ജനുവരി 16 വരെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലന പരിപാടി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ഓരോ വീട്ടിലും പ്രഥമശുശ്രൂഷ അറിയുന്ന ഒരാളെങ്കിലും ഉണ്ടാവുകയെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആര്‍. രേണുക, ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ഹെല്‍പ് ഫോര്‍ ഹെല്‍പ് ലെസ് പ്രസിഡന്റ് ഡോ. മനു പി വിശ്വം, വൈസ് പ്രസിഡന്റ് ഡോ. കെ.ജി ജയന്‍, സെക്രട്ടറി ജോസഫ് പടയാട്ടി, കെ.ജി. അനില്‍കുമാര്‍, എം.കെ ശശി, സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *