വയനാട്ടിൽ പോളിംഗ് ശതമാനം ഉയർന്നു: അവസാന കണക്കിൽ സർവ്വകാല റെക്കോർഡായി 80.27 ശതമാനം.
വയനാട്ടിൽ പോളിംഗ് ശതമാനം ഉയർന്നു: സർവ്വകാല റെക്കോർഡായി 80.27 ശതമാനം.
സി.വി.ഷിബു
കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ അവസാന കണക്കിൽ പോളിംഗ് ശതമാനം സർവ്വകാല റെക്കോർഡിലെത്തി. ചൊവ്വാഴ്ച രാത്രി വൈകി അവസാനിച്ച പോളിംഗ് നടപടികളിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം വന്ന അന്തിമ കണക്കിൽ 80.26 ശതമാനത്തിൽ നിന്ന് 80.27 ആയി ഉയർന്നതായി വയനാട് പാർലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നേതൃത്വത്തിൽ സ്വീപ് എന്ന പേരിൽ നടത്തിയ പ്രചരണ ബോധവൽക്കരണ പ്രവർത്തനങ്ങളും വി.വി.ഐ.പി. സ്ഥാനാർത്ഥിത്വവും ആണ് പോളിംഗ് ശതമാനം ഉയർത്തിയത്.
പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയകരമായും കുറ്റമറ്റ രീതിയിലും നടത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടന്ന് കലക്ടർ പറഞ്ഞു. മാനന്തവാടി 81.545, ബത്തേരി – 81.913, കൽപ്പറ്റ – 80.885, തിരുവമ്പാടി – 81.213, ഏറനാട് – 81.436, നിലമ്പൂർ – 77.531, വണ്ടൂർ- 77.924 എന്നിങ്ങനെയാണ് നിയോജാക മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം. ആകെ 13,57,819 വോട്ടർമാർ ഉള്ള വയനാട് പാർലമെന്റ് മണ്ഡലത്തിൽ 1089899 പേർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73. 23 ശതമാനമായിരുന്നു പോളിംഗ് . ഇത്തവണ വോട്ട് ബഹിഷ്കരിക്കാനുള്ള മാവോയിസ്റ്റ് ആഹ്വാനം അടക്കം തള്ളി കളഞ്ഞാണ് വയനാട്ടുകാർ വോട്ട് ചെയ്തത് .
.വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കൽപ്പറ്റ എസ്. കെ.എം. ജെ. ഹയർ സെക്കണ്ടറി സ്കൂളിന്റെ പൂർണ്ണ നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തു. രണ്ട് തട്ടുള്ള കാവൽ ആണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. ഒന്നാം നിരയിൽ കേന്ദ്രസേനയും രണ്ടാം നിരയിൽ സംസ്ഥാന പോലിസുമാണ് സ്ട്രോങ് റൂമിന് കാവൽ നിൽക്കുന്നത്. 24 മണിക്കൂറും നിരീക്ഷണ ക്യാമറ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.
Leave a Reply