വയനാട്ടിൽ വീണ്ടും കടുവാ വിവാദം: അതിർത്തിയിലെ കടുവാക്കൂട്ടം സമൂഹ മാധ്യമങ്ങളിൽ വൈറൽ
.
സി.വി.ഷിബു.
കൽപ്പറ്റ: വന്യമൃഗങ്ങൾ കൂടുതലായി കാടിറങ്ങുന്നതോടെ വയനാട്ടിൽ വിവാദവും കൊഴുക്കുന്നു. ഏറ്റവും ഒടുവിൽ കേരള-കർണാടക അതിർത്തിയായ ബാവലിക്കടുത്ത് നാഗർ ഹോള രാജീവ് ഗാന്ധി ദേശീയോദ്ധ്യാനത്തിൽപ്പെട്ട വെള്ള മക്കിൽകുടി എന്ന സ്ഥലത്ത് ട്രക്കിംഗിനിടെ സഞ്ചാരികൾ പകർത്തിയ കടുവക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പിന്നാലെ വിവാദവുമെത്തി. റോഡരികിൽ നിന്ന് കടുവയുടെ ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഗതാഗത നിയന്ത്രണവും സഞ്ചാര നിയന്ത്രണവും അടക്കമുള്ള കാര്യങ്ങൾക്കായി ഗൂഢ ലക്ഷ്യത്തോടെയാണന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കടുവകളുടെയും പുലികളുടെയും എണ്ണവും സജീവ സാന്നിധ്യവും ഇരട്ടിപ്പിച്ച് കാണിച്ച് വയനാടിനെ കടുവ സങ്കേതമായി പ്രഖ്യാപിക്കാനുള്ള അണിയറ നീക്കത്തിന് ബലം പകരുന്നതിനാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതെന്ന വാദവുമുണ്ട്. ഇതിന് വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.
പുലി, കടുവ, ആന തുടങ്ങിയ വന്യമൃഗങ്ങളാണ് അടുത്തിടെയായി വ്യാപകമായി വയനാട്ടിൽ കാടിറങ്ങുന്നത്. ആക്രമണവും ശല്യവും കൃഷി നാശവും രൂക്ഷമായിട്ടുണ്ട്. തമിഴ്നാട് ,കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് നാഗർഹോള, ബന്ദിപ്പൂർ, മുതുമല വന്യജീവി സങ്കേതങ്ങളോട് ചേർന്ന് കിടക്കുന്നതാണ് വയനാട് വന്യജീവി സങ്കേതം .
രണ്ടാഴ്ച മുമ്പാണ് ബത്തേരി പുൽപ്പള്ളി റോഡിൽ ബൈക്ക് യാത്രക്കാർ കടുവയുടെ ദൃശ്യം പകർത്തിയത് വിവാദമായത് ' കഴിഞ്ഞ ദിവസം കാട്ടിക്കുളത്തിനടുത്ത് റോഡരികിൽ നിന്ന് കെ.എസ്.ആർ.ടി.സി. ഡ്രൈവർ പകർത്തിയ കടുവയുടെ ദൃശ്യവും വൈറലാണ്.





Leave a Reply