മാനന്തവാടി– കോയമ്പത്തൂർ കെസ്ആർടിസി സർവീസ് അട്ടിമറിക്കാൻ നീക്കമെന്ന് പരാതി.
മാനന്തവാടി ∙ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം അനുവദിച്ച മാനന്തവാടി–
കോയമ്പത്തൂർ ബസ് സർവീസ് അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം. 2 ദിവസം
മുൻപ് മാനന്തവാടി ഡിപ്പോയിൽ ഇതിനായുള്ള ബസ് എത്തി. തിരുവനന്തപുരത്ത്
നിന്ന് ബസിന് തമിഴ്നാട്ടിൽ സർവീസ് നടത്താനുള്ള പെർമിറ്റും എടുത്തു. കേരള-
തമിഴ്നാട് അന്തർ സംസ്ഥാന ഗതാഗത കരാർ പ്രകാരം ഇരു സംസ്ഥാനങ്ങളും പുതിയ ബസ്
സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാനനന്തവാടി–കോയമ്പത്തൂർ
സർവീസും അനുവദിച്ചത്. ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കാനുള്ള നടപടികൾ തുടങ്ങിയ
ശേഷമാണ് ബസ് സർവീസ് മാനന്തവാടിയിൽ നിന്ന് മാറ്റാനുള്ള നീക്കം ശക്തമായത്.
രാവിലെ 7.40ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് പനമരം, കൽപറ്റ,
മേപ്പാടി, ഗൂഡല്ലൂർ, ഊട്ടി, മേട്ടുപ്പാളയം വഴിയാണ് ബസ് സർവീസ്
നടത്തുന്നത്. ഉച്ചയ്ക്ക് 2.15ന് കോയമ്പത്തൂർ എത്തും. രാത്രി 8ന്
കോയമ്പത്തൂരിൽ നിന്ന് മടക്കയാത്ര പുറപ്പെടുന്ന ബസ് ഇതേ വഴി പുലർച്ചെ
3.25ന് മാനന്തവാടിയിൽ എത്തും. ഒരു പോക്ക് വരവിന് 492 കിലോമീറ്റർ ദൈർഘ്യം
വരുന്ന സർവീസ് മികച്ച കലക്ഷൻ നേടുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ.
വിദ്യാർഥികളും വ്യാപാരികളും അടക്കം നിരവധി ആളുകൾ ഇൗ റൂട്ടിൽ സ്ഥിരം
യാത്രക്കാരായുണ്ട്. ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷം ലഭിച്ച ബസ് സർവീസ്
മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.





Leave a Reply