ഒരുക്കങ്ങൾ പൂർത്തിയായി :രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ യാത്ര നാളെ
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണ റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ
രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് സമീപം വെച്ച് യാത്ര ആരംഭിക്കും. ഏറ്റവും മുമ്പിലായി രാഹുല്‍ ഗാന്ധി എം.പി ദേശീയ പതാകയേന്തി ജാഥ നയിക്കും. തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും, ഭരണഘടന ആമുഖവും, ദേശീയ പതാകയുമേന്തി വാളണ്ടിയര്‍മാര്‍ അണിനിരക്കും. സംസ്ഥാന നേതാക്കളും, സാംസ്‌കാരിക നേതാക്കളും അണിനിരക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും, വനിതകളും, സേവാദള്‍-വൈറ്റ് ഗാര്‍ഡ് വാളണ്ടിയര്‍മാരും, പൊതുജനങ്ങളും അണിചേരുന്നതാണ്. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യന്‍ ജനതയെ ജാതിയവും, മതപരവുമായി ഭിന്നിപ്പിക്കാനും, ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കാനും ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ശക്തികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയും, ദേശീയ പൗരത്വ രജിസ്ട്രേഷനും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ജനത പ്രക്ഷോഭത്തിലാണ്. കക്ഷി രാഷ്ട്രീയത്തിനും, ജാതി-മതചിന്തകള്‍ക്കും അതീതമായി ജനങ്ങള്‍ അണിനിരന്ന് നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണയാത്ര നടത്തുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ പി.സി വിഷ്ണുനാഥ്, കെ.സി റോസക്കുട്ടി ടീച്ചര്‍, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, എ. പി അനില്‍കുമാര്‍ എം.എല്‍.എ, എന്‍. സുബ്രമണ്യന്‍, എന്‍. ഡി അപ്പച്ചന്‍, കെ.കെ അഹമ്മദ്ഹാജി എന്നിവര്‍ സംസാരിച്ചു.
Leave a Reply