ടാറിംഗ് പൊട്ടിപൊളിഞ്ഞു; പ്രതിഷേധം ഭയന്ന് തടിയൂരാൻ ശ്രമമെന്ന് ആക്ഷേപം
ടാറിംഗ് പൊട്ടിപൊളിഞ്ഞു; പ്രതിഷേധം ഭയന്ന് തടിയൂരാൻ ശ്രമമെന്ന് ആക്ഷേപം
-മുനീർ പടിഞ്ഞാറത്തറ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വില്ലേജ് ഓഫീസ് ചെതലോട് കുന്ന് റോഡ് ടാറിംഗ് കഴിഞ്ഞയുടൻ പൊട്ടിപൊളിഞ്ഞു. പ്രതിഷേധം ഭയന്ന് പാച്ച് വർക്ക് നടത്തി തടിയൂരാൻ വാർഡംഗത്തിൻ്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി ആക്ഷേപം. രണ്ട് ലക്ഷം രൂപ വകയിരുത്തുകയും കനത്ത മഴയെ വക വെക്കാതെ ടാറിംഗ് പ്രവൃത്തി നടത്തുകയും ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞത് മറച്ചുവെക്കാനാണ് നീക്കം. ഇതിനിടെ ഫണ്ട് മാറാന്‍ ഒരുക്കം നടക്കുന്നതായും പരാതിയുണ്ട്. മഴയത്ത് ടാറിംഗ് പ്രവൃത്തി നടത്തരുതെന്ന നാട്ടുകാരുടെ അഭ്യര്‍ത്ഥന വകവെക്കാതെ 2021 ജൂണ്‍ 11ന് ടാറിംഗ് പ്രവൃത്തി നടത്തുകയും അന്നുണ്ടായ മഴയിൽ തന്നെ ടാറിംഗ് നടത്താന്‍ വാര്‍ഡ് മെമ്പര്‍ തന്നെ മുന്നിട്ടിറങ്ങുകയും ചെയ്തതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. മഴയത്ത് ടാറിംഗ് പ്രവൃത്തി നടക്കുന്നത് നിര്‍ത്തിവെക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ ഉള്‍പ്പെടെ നാട്ടുകാര്‍ വിവരം അറിയിക്കുകയും ചെയ്തിട്ടും, പ്രദേശവാസികളുടെ നിര്‍ദ്ദേശത്തെ വകവെക്കാതെ ടാറിംഗ് പ്രവൃത്തി നടത്തിയത് റോഡിലെ മെറ്റല്‍ മുഴുവന്‍ ഇളകാൻ കാരണമായി. ഇത് പഞ്ചായത്ത് അധികൃതരെ നാട്ടുകാര്‍ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ടാറിംഗ് ചെയ്ത് 10 ദിവസമാവുമ്പോഴേക്കും ഇത്തരത്തില്‍ റോഡ് പൊളിയുന്നത് കണ്ട വാര്‍ഡ് അംഗം പ്രവൃത്തി നടത്തിയ കരാറുകാരനെ ബന്ധപ്പെട്ട് പൊളിഞ്ഞ ഭാഗങ്ങള്‍ പേച്ച് വര്‍ക്ക് നടത്തി തടിയൂരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണം ശക്തമാണ്.
Leave a Reply