തിരിച്ചറിവാണ് ജീവിതം വേദനകൾ മറന്ന് നാരായണൻ
തിരിച്ചറിവാണ് ജീവിതം വേദനകൾ മറന്ന് നാരായണൻ
– അങ്കിത വേണുഗോപാൽ
ജീവിതത്തോട് തോറ്റുകൊടുക്കാൻ നാരായണൻ തയ്യാറല്ല. വേദനകൾ മറന്ന് വീൽചെയറിലിരുന്നു കൊണ്ട് ഉപജീവനത്തിനായി മനോഹരങ്ങളായ കടലാസ് പേനകളും കുടകളും നിർമ്മിക്കുകയാണ് അദ്ദേഹം. കടലാസ് പേനകളിൽ വിത്ത് നിറച്ച് പുതുജീവൻ മണ്ണിൽ മുളക്കട്ടെ എന്ന ആശയവും അദ്ദേഹം നൽകുന്നു.
മേപ്പാടി ഏഴാം ചിറ സ്വദേശിയായ നാരായണന് (ശങ്കരൻ) പറയാൻ ഒരുപാടുണ്ട്. നീണ്ട പത്തു വർഷത്തെ വേദനയുടെ കഥ. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബം ആയിരുന്നു നാരായണന്റേത്. 2011 ഫെബ്രുവരി 11നാണ് തന്റെ ജീവിതത്തിന്റെ താളം തെറ്റിച്ച ആ അപകടം നടന്നത്. രാവിലെ മീനങ്ങാടിയിലെ തന്റെ ടൈലറിങ് ഷോപ്പിലേക്ക് പോവുകയായിരുന്ന നാരായണന് ബൈക്കപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ സ്പൈനൽ കോഡിന് തകരാർ സംഭവിച്ചു. ശേഷം അദ്ദേഹം പൂർണമായും രണ്ടുവർഷം ചലിക്കാൻ പോലും പറ്റാതെ കിടപ്പിലായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ചികിത്സയ്ക്ക് ശേഷം എട്ടു വർഷമായി നാരായണൻ വീൽചെയറിലാണ്.ടൈലറിംഗ് കൃഷിയുമായി ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് അപകടം സംഭവിച്ചത്.
എത്രയൊക്കെയായാലും ജീവിതത്തോട് തോറ്റുകൊടുക്കാൻ നാരായണന് സമ്മതമല്ല. വീൽചെയറിലിരുന്നു കൊണ്ട് കഴിഞ്ഞ മൂന്നു വർഷമായി ഉപജീവനത്തിനായി മനോഹരങ്ങളായ കടലാസ് പേനകളും കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കുടകളും നിർമ്മിക്കുന്നുണ്ട്. ഓരോ പേനകൾ നിർമ്മിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ അതിൽ നിന്നും മറ്റൊരു ജീവൻ ഉണ്ടാകണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹം നിർമ്മിക്കുന്ന ഓരോ പേനയിലും ഓരോ വിത്ത് കാണാം.
ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് താൻ ജീവിക്കുന്നത് എന്നും നാരായണൻ പറയുന്നു. മൂന്നു വർഷമായി അദ്ദേഹം ഈ സംരംഭം ആരംഭിച്ചിട്ട് തനിക്ക് കിട്ടുന്ന കച്ചവടം ആശുപത്രിയിലെ ചിലവിനു പോലും തികയാറില്ല. എന്നാലും തന്റെ മനസ്സ് തളരാതിരിക്കാൻ വേണ്ടിയാണ് നാരായണൻ ഈ ജോലിയിൽ മുഴുകുന്നത്. സാമ്പത്തികമായി വളരെ തകരുന്ന സമയത്ത് ഓരോ തവണ കുട നിർമ്മാണ സാമഗ്രികൾ എടുക്കുന്നതിനായി സഹായമായി എത്തുന്നത് പാലക്കാട് നിന്ന് ഉണ്ണി മാഷാണ്. അദ്ദേഹത്തിന്റെ സഹായം എന്നും വലിയൊരു അനുഗ്രഹം തന്നെയാണ് എന്നും നാരായണൻ പറയുന്നു.
കച്ചവടത്തെ കുറിച്ച് പറയുമ്പോൾ വേദന തന്നെയാണ് നാരായണന്.എന്നിരുന്നാലും കഴിഞ്ഞ ജനുവരിയിൽ 4000 പേപ്പർ പേനകൾ അദ്ദേഹം വിറ്റഴിച്ചു. ഒരു സമയത്ത് പേപ്പർ പേന ക്കായി ധാരാളം ആവശ്യക്കാരും ഉണ്ടായിരുന്നെന്നും നാരായണൻ പറഞ്ഞു. തികച്ചും ഡിസ്പോസിബിൾ ആയതുകൊണ്ട് തന്നെ ഓരോ പേപ്പർ പേന യിലും ഒരു വിത്ത് ഉണ്ട് ഓരോ തവണ പേന മണ്ണിൽ എറിയുമ്പോഴും അതിൽനിന്നും ഒരു ചെടി ഉണ്ടാക്കാൻ സാധിക്കണം. ഒരു ചെടി മണ്ണിൽ രൂപപ്പെടുത്തിയെടുക്കാൻ പുതുതലമുറയ്ക്ക് സാധിക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.
തന്നെപ്പോലെ അംഗവൈകല്യമുള്ള ആളുകൾ ഇവിടെ ഉണ്ടെന്നും ഞങ്ങളെപ്പോലുള്ളവർക്ക് സർക്കാരിന്റെയോ മറ്റോ ഭാഗത്തു നിന്നും യാതൊരു വിധ സഹായവും ലഭിക്കുന്നില്ല എന്നും ഞങ്ങളെ പോലുള്ളവരുടെ ഇത്തരം ഉപജീവന മാർഗ്ഗത്തിൽ കുടുംബശ്രീ മുഖാന്തിരം ഏറ്റെടുത്തത് സഹായം ലഭ്യമാക്കണമെന്നും താങ്കളെപ്പോലുള്ളവരുടെ വൈകല്യം അറിയണം എന്നും ഞങ്ങൾക്ക് കൈത്താങ്ങാവാൻ ഏതെങ്കിലും മാർഗ്ഗം സർക്കാരിൽനിന്നും ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നുണ്ട്.
നാരായണന്റെ ഭാര്യ ശശീന്ദ്ര ( ഇന്ദിര) അദ്ദേഹത്തിന് എല്ലാ സഹായവുമായി കൂടെ തന്നെയുണ്ട്.
തിരിച്ചറിവാണ് ജീവിതം പ്രതീക്ഷകൾ വെറുതെയാണ് എല്ലാം ഒരു നിമിഷം ഇല്ലാതാകും…..വേദനയോടെ നാരായണൻ പറഞ്ഞു
Leave a Reply