കാട്ടാന മരം മറിച്ചിട്ട് ഫെൻസിംഗ് തകർത്തു: വൻ കൃഷി നാശം
കാട്ടിക്കുളം: മരം മറിച്ചിട്ട് ഫെൻസിംഗ് തകർത്ത കാട്ടാന തോട്ടത്തിൽ കയറി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വാകേരി വെങ്കിടേഷ് മാസ്റ്ററിന്റെ കൃഷി വ്യാപകമായി കാട്ടാന നശിപ്പിച്ചു. ഷോക്ക് ഫെൻസിങ്ങിൽ മരം മറിച്ചിട്ടാണ് തോട്ട ത്തിൽ കടന്നത്. തെങ്ങ്, വാഴ, കാപ്പി തുടങ്ങിയവ നശിപ്പിച്ചു. രണ്ടു മാസം മുമ്പും കൃഷി നശിപ്പിച്ചിരുന്നു. വീടിനോട് ചേർന്നാണ് ആനയുടെ വിളയാട്ടം. ശബ്ദം കേട്ട് ഭയന്ന് വീട്ടിൽ തന്നെ കഴിഞ്ഞു. ലൈറ്റടിച്ചാൽ ആക്രമിക്കാൻ വരുന്ന അനുഭവം മുമ്പ് ഉണ്ടായതിനാൽ വെളിച്ചം ഇടാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആന എല്ലാം തിന്ന് നശിപ്പിച്ച ശേഷം സ്വയം തിരികെ പോകലാണ് പതിവ്. സെന്റ് പാട്രിക്ക് സ്കൂളിൽ നിന്നു പിരിഞ്ഞതിന്നു ശേഷം കൃഷിയെ മാത്രം ആശ്രയിച്ചാണ് വെങ്കിടേഷ് മാസ്റ്റർ ജീവിക്കുന്നത്. തോട്ടത്തിൽ ഇനി കാര്യമായി ഒന്നും ബാക്കി ഇല്ല . ഇനി പ്രതീക്ഷ ഈ വർഷത്തെ നെൽ കൃഷിയാണ്. അത് എങ്ങനെ സംരക്ഷിക്കാമെന്ന ചിന്തയിലാണ്. വെങ്കിടേഷിന്റെ അച്ഛൻ മുമ്പ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഫോറസ്റ്റ്കാരോട് പരാതിപ്പെട്ടപ്പോൾ ഇത്തരത്തിൽ രണ്ട് മൂന്ന് ആനകൾ ഉണ്ട്. അവയെ തടയുന്നതിൽ ഞങ്ങൾ നിസ്സാഹയരാണ് എന്നാണ് പറയുന്നത്. പലപ്പോഴും അവരെ ഈ ആനകൾ ആക്രമിക്കാൻ വന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇതിനടുത്ത് ചേലൂർ രണ്ടാം ഗെയിറ്റിൽ കഴിഞ്ഞ ആഴ്ചയാണ് പുലർച്ചെ എട്ടു മണിക്ക് നബൂനംകണ്ടിയിൽ പുഷ്പന്റെ വീട് ആക്രമിക്കാൻ ആന പാഞ്ഞടുത്തത്. ഇതേ ആന തന്നെയാണ് ഇത്തരത്തിൽ വ്യാപക നാശം വിതക്കുന്നത്. തിരുനെല്ലി പഞ്ചായത്തിൽ വ്യാപകമായി കാട്ടാന ശല്യം ആണെന്ന് നാട്ടുകാർ പറഞ്ഞു.
Leave a Reply