വൈത്തിരി: ലക്കിടിയിൽ പ്രളയത്തിൽ ഇടിഞ്ഞ മൺകൂമ്പാരം നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുന്നു
പ്രളയത്തിൽ ഇടിഞ്ഞ ലക്കിടി വളവിലെ മൺകൂമ്പാരം നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു. മൂന്ന് വർഷം മുമ്പാണ് മഴക്കാലത്ത് മണ്ണിടിഞ്ഞത് . തുടർന്ന് നിരവധി അപകടങ്ങളാണ് ഈ വളവിലുണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് റോഡിെൻറ പകുതിഭാഗം അടച്ചുകെട്ടിയിട്ടു കാലങ്ങളായി. വൻ അപകട ഭീഷണിയാണിവിടെ നിലനിൽക്കുന്നത്. വർഷങ്ങൾ മൂന്നു കഴിഞ്ഞ ശേഷമാണു ദേശീയപാത അധികൃതർ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത്. ദേശീയപാത നവീകരണ പ്രവൃത്തിയിൽ വളവിലെ മണ്ണ് നീക്കാനും ഇടിഞ്ഞ ഭാഗത്ത് റോഡിനു സമാന്തരമായി സുരക്ഷഭിത്തി കെട്ടാനും ടെൻഡർ പാസായതാണ്. 80 മീറ്റർ നീളത്തിലും ആറ് മീറ്റർ ഉയരത്തിലുമാണ് ഭിത്തി നിർമിക്കുന്നത്.
എന്നാൽ, ഇടിഞ്ഞ മണ്ണ് ദേശീയപാത അധികൃതർ അനധികൃതമായി സ്വകാര്യവ്യക്തിയുടെ സ്ഥലത്തു ഇടുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തി. സർക്കാർ സ്ഥലത്തെ മണ്ണ് അധികൃതർ വാടകക്കെടുത്ത വാഹനങ്ങളിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിക്ഷേപിക്കുന്നതിനെതിരെയാണ് ലക്കിടിയിൽ പൗരസമിതി പ്രവർത്തകർ രംഗത്തെത്തിയത്. സ്ഥലത്തെത്തിയ വൈത്തിരി പൊലീസ് ഇടപെട്ടതിനെത്തുടർന്ന് മണ്ണിടുന്നത് തൽകാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്.
Leave a Reply