പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് നടത്തിയ സംഭവം; പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ അവർ നിഷേധിക്കുന്നതായി അഡ്വ.ബി.എ. ആളൂർ
പ്രതികളുടെ ജാമ്യഹർജി കോടതി പരിഗണിച്ചു,
24 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ നിർദ്ദേശം
കൽപ്പറ്റ: പുൽപ്പള്ളിയിൽ
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ പ്രധാന പ്രതികളായ ദീപക്കിന്റെയും ഗിരീഷിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കൽപറ്റ ജില്ലാ കോടതി പരിഗണിച്ചു. കേസിൽ വിശദമായി 24 നു വാദം കേൾക്കും, അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശം നൽകി. അഡ്വ.ബി.എ. ആളൂരാണ് പ്രതികൾക്ക് വേണ്ടി ജാമ്യഹർജി നൽകിയിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ നിലനിൽക്കുന്ന ആരോപണങ്ങൾ നിഷേധിക്കുന്നതായി ഇരുവരും പറഞ്ഞതായി അഡ്വ. ബി എ ആളൂർ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച നാലംഗ സംഘത്തിലെ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെതലയം റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിൻ്റെ വാച്ച് ടവറിൽ കഴിഞ്ഞ ജൂലൈ 25 മുതൽ 29 വരെയാണ് സംഘം എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന താമസിച്ച ഇവർക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണം എത്തിച്ചു നൽകുകയും വനംവകുപ്പ് വാഹനത്തിൽ യാത്രാ സൗകര്യം ഒരുക്കി നൽകുകയും ചെയ്തിരുന്നു. മാവോയിസ്റ്റു ഭീഷണിയുള്ള വെട്ടത്തൂരിലെ വനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആളുകൾ താമസിച്ച സംഭവം വിവാദമായിരുന്നു.
Leave a Reply