മുട്ടിൽ മരം മുറി: സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്ത നടപടി സർക്കാർ മരവിപ്പിച്ചു
കൽപ്പറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന രണ്ട് വനം ഉദ്യോഗസ്ഥരെ സർവിസിൽ തിരിച്ചെടുത്ത നടപടി സർക്കാർ മരവിപ്പിച്ചു. വനംമന്ത്രി എ.കെ. ശശീന്ദ്രനാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. കൂടുതൽ പരിശോധന ആവശ്യമാണെന്ന് പറഞ്ഞാണ് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാറിന്റെ ഉത്തരവ് മരവിപ്പിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.എസ്. വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞദിവസം സർവിസിൽ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്. മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമിയിൽനിന്ന് മുറിച്ച ഈട്ടിത്തടികൾ എറണാകുളത്തേക്ക് കടത്തികൊണ്ടുപോയ ദിവസം ലക്കിടി ചെക്പോസ്റ്റിൽ ഇരുവരുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചെക്പോസ്റ്റിൽ വേണ്ടത്ര പരിശോധന നടത്താതെ കത്തിവിട്ടെന്ന് കാണിച്ചായിരുന്നു സസ്പെൻഷൻ.
Leave a Reply