വീഡിയോ കോൾ വഴി ഹണി ട്രാപ്പ് വ്യാപകം; പിന്നിൽ ആസൂത്രിത സംഘങ്ങൾ തട്ടിപ്പിന് ഇരയായാൽ പോലീസിനെ ബന്ധപ്പെടണം- ജില്ലാ പോലീസ് മേധാവി
കൽപ്പറ്റ: വീഡിയോ കോൾ വഴി ഹണി ട്രാപ്പ് തട്ടിപ്പ് വ്യപകമാവുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ അക്കൌണ്ടുകൾ നിർമിച്ചു ആളുകളുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോ കോൾ ചെയ്യുകയും പിന്നീട് വിവിധ ആപ്പുകൾ ഉപയോഗിച്ച് പ്രസ്തുത കാൾ സ്ക്രീൻ റിക്കോർഡ് ചെയ്ത് അയച്ച് നൽകി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ വ്യാപകമാവുന്നു. ഉത്തരേൻഡ്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ആസൂത്രിത സംഘങ്ങൾ ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. വ്യാജ സിംകാർഡുകളും സ്ത്രീകളുടെ ഫോട്ടോയും ഉപയോഗിച്ച് ഫേസ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോണിലും അക്കൌണ്ടുകൾ നിർമ്മിച്ചു ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ആളുകളുമായി ചാറ്റ് ചെയ്ത് പിന്നീട് വീഡിയോ കോൾ ചെയ്യുകയാണ് ഇവരുടെ പ്രവർത്തന രീതി. വീഡിയോ കോളിൽ നഗ്നത കാണിച്ച് വരുന്ന സ്ത്രീ ,റിക്കാർഡ് ചെയ്ത വീഡിയോ ആണ് എന്നറിയാതെ ആളുകൾ വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ റിക്കാർഡ് ചെയ്യുന്ന വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകുമെന്നും യൂടൂബിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ഇവർ പണം അപഹരിക്കുന്നത്. പരിചയമില്ലാത്ത ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതും പരിചയമില്ലാത്ത വീഡിയോ കോളുകൾ ഒഴിവാക്കേണ്ടതും സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിക്കേണ്ടതും തട്ടിപ്പിന് ഇരയായാൽ പോലീസിനെ ബന്ധപ്പെടേണ്ടതാണ് എന്നും വയനാട് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ അറിയിച്ചു.
Leave a Reply