ഗാന്ധി പാർക്കിൽ ഇനി മുതൽ തട്ടുകടകൾ അനുവദിക്കില്ല
മാനന്തവാടി: നഗരത്തിൽ സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി ഗാന്ധി പാർക്കിൽ ഇനിമുതൽ തട്ടുകടകൾ അനുവദിക്കില്ലെന്ന് നഗരസഭാ ട്രാഫിക് റഗുലേറ്ററി യോഗം തീരുമാനമായി. നഗരത്തിലെ വലിയ കെട്ടിടങ്ങളിൽ പ്ലാനിൽ പാർക്കിംഗ് സ്ഥലങ്ങൾ രേഖപ്പെടുത്തിയ സ്ഥലത്ത് പൂർണമായും പാർക്കിംഗിന് ഒഴിച്ചിടണം. ഇതിനായി പരിശോധന നടത്തി നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി വി എസ് മൂസ, വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷന്മാർ, മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഓട്ടോ ടാക്സി വാഹന തൊഴിലാളി യൂനിയൻ പ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഓട്ടോറിക്ഷ പെർമിറ്റിനായി സമർപ്പിച്ച അപേക്ഷകൾ ട്രാഫിക്ക് ക്രമീകരണ സമിതിക്ക് കൈമാറും. പുതിയ ട്രാഫിക്ക് അഡ്വൈസറി കമ്മറ്റി രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.
മാനന്തവാടി ടൗൺ – മെഡിക്കൽ കോളജ് റോഡിൽ പാർക്കിങ് പൂർണമായും ഒഴിവാക്കും. ഈ റോഡിൽ ഗതാഗത പ്രശ്നം തീർക്കുന്നതിനായി മെഡിക്കൽ കോളജ് -താഴെ അങ്ങാടി ബൈപ്പാസ് റോഡ് നവീകരിക്കും.
ഗാന്ധി പാർക്കിൽ രാഷ്ട്രീയ കക്ഷികളുടെ കൊടിമരങ്ങൾ അതാത് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചു മാറ്റി സ്ഥാപിക്കും.
നഗരത്തിലെ നടപ്പാതകൾ കയ്യേറി സ്ഥാപിച്ച അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും. നഗരത്തിലെ കെട്ടിടങ്ങൾക്ക് മുൻഭാഗത്ത് സ്ഥാപിച്ച പ്ലാസ്റ്റിക്ക് ടാർപോളിൻ എന്നിവ ഒഴിവാക്കി പെയിന്റ് ചെയ്ത് കെട്ടിങ്ങൾ സൗന്ദര്യ വത്ക്കരിക്കാൻ കെട്ടിട ഉടമകളോട് ആവശ്യപ്പെടും. നഗരത്തിലെ അനധികൃത പാർക്കിംഗുകൾ പൂർണമായും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. നശിച്ചു പോയ സൂചനാ ബോർഡുകൾ, സീബ്രാ ലൈനുകൾ എന്നിവ പുനഃസ്ഥാപിക്കുന്നതിന് പി ഡബ്ല്യൂ ഡിയോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു
Leave a Reply