അതിർത്തി കടക്കാൻ ആർ ടി പി സി ആർ നിർബന്ധം; എൻ എഫ് പി ഒ ഹൈക്കോടതിയെ സമീപിക്കുന്നു
കൽപ്പറ്റ: അതിർത്തി കടക്കാൻ ആർ ടി പി സി ആർ നിർബന്ധമാക്കിയുള്ള കർണാടക സർക്കാരിന്റെ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് നാഷനൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ എഫ് പി ഒ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിർത്തികടക്കാൻ 72 മണിക്കൂറിനിടയിലുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നത് കർണാടകയിൽ ഇഞ്ചി, വാഴ, പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്യുന്ന മലയാളികൾക്ക് വൻ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിയമത്തിലൂടെ കർണാടക സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് ഇവർ ആരോപിച്ചു. വിലക്കുറവ് അടക്കമുള്ള കാരണങ്ങളാൽ വലിയതോതിൽ നഷ്ടമുണ്ടായി നാട്ടിലേക്ക് തിരിച്ചുവരാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നിരവധി കർഷകർ. ഈ സാഹചര്യത്തിലാണ് കർണാടക സർക്കാർ നയവും കർഷകർക്ക് തിരിച്ചടിയാവുന്നത്. സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ പോലും പറ്റാത്ത കർഷകരെ സഹായിക്കാൻ ‘കണ്ണീരൊപ്പാൻ കൈകോർക്കാം’ എന്ന പദ്ധതി ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ എൻ എഫ് പി ഒ ചെയർമാൻ ഫിലിപ്പ് ജോർജ്, എസ് എം. റസാഖ്, എം സി ഫൈസൽ മുട്ടിൽ, ഷിനു മരോട്ടിമൂട്ടിൽ, ബാബു ചേകാടി എന്നിവർ സംബന്ധിച്ചു.
Leave a Reply