ബത്തേരിയിൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച:30 ലക്ഷം രൂപയുടെ സ്വർണ്ണവും 43000 രൂപയും അപഹരിച്ചു
ബത്തേരി : ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം. 90പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 43000 രൂപയും മോഷണം പോയി. സുല്‍ത്താന്‍ബത്തേരി മന്തണ്ടിക്കുന്ന് ശ്രീഷമം ശിവദാസന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.ചൊവ്വാഴ്ച വൈകിട്ട് വീട്ടുകാര്‍ പെരിന്തല്‍മണ്ണയിലുള്ള ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട് പൂട്ടിപോയതായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നനിലയില്‍ കണ്ടത്. പിന്നീട് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ബെഡ്‌റൂമുകളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടുണ്ടന്നും മനസിലായത്. വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം.വീട്ടുകാര്‍ സുല്‍ത്താന്‍ബത്തേരി പൊലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവും ആരംഭിച്ചു. രാവിലെ വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന കവറുകള്‍ വീടിനുമുറ്റത്ത് ഒരു മൂലയിലായാണ് കിടന്നിരുന്നത്. ഇത് പുറത്തെത്തിച്ച് ആഭരണങ്ങള്‍ എടുത്തതിനുശേഷം ഉപേക്ഷിച്ചതാണന്നാണ് പൊലിസ് നിഗമനം. ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് ഐ പി എസ്, ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷരീഫ്, പൊലീസ് ഇന്‍സ്പെക്ടര്‍ കെ വി ബെന്നി, സബ്ഇന്‍സ്പെക്ടര്‍ ഷജീം എന്നിവരടക്കം സ്ഥലത്തെത്തിയിരുന്നു. ടൗണിനോട് ചേര്‍ന്ന് ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് നടന്ന വന്‍മോഷണത്തോടെ ആളുകള്‍ ആശങ്കയിലായിരിക്കുകയാണ്.പൊലിസ് അന്വേഷണം ആരംഭിച്ചു.
Leave a Reply