ബഫര്‍സോണ്‍ വിവാദം : സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ല : കെ.സി.ബി.സി
കൽപ്പറ്റ : ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ സി ബി സി പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് കര്‍ഷകര്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കുമെന്ന് പറയുമ്പോഴും ജനവാസ മേഖല എന്നത് കൃത്യമായി നിര്‍വ്വചിച്ചിട്ടില്ലെന്നും കെ സി ബി സി ചൂണ്ടിക്കാട്ടുന്നു.
ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത് ഇന്നലെയാണ്. സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് പുതിയ ഉത്തരവിറക്കിയത്. അതേസമയം 2019ലെ ഉത്തരവ് പിന്‍വലിക്കാതെയാണ് പുതിയ ഉത്തരവിറക്കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
കടുത്ത ആശയക്കുഴപ്പത്തിന് ഒടുവിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള ജവവാസമേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളെയും
പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കും.
സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ജനവാസകേന്ദ്രങ്ങള്‍ അടക്കം ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കിയുള്ള 2019 ലെ വിവാദ ഉത്തരവിലെ കുരുക്ക് മറികടക്കുന്നതിനായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സുപ്രീംകോടതിയില്‍ ഈ ഉത്തരവ് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പഴയ ഉത്തരവ് സാങ്കേതികമായി പിന്‍വലിക്കാതെയാണ് പുതിയ ഉത്തരവെന്നത് ഇപ്പോഴും വിഷയത്തില്‍ ആശയകുഴപ്പമുണ്ടാക്കുന്നു. 2019ലെ ഉത്തരവ് പിന്‍വലിക്കുന്നതില്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. 2020 ല്‍ മന്ത്രിതല സമിതി വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍, ജനസാന്ദ്രതാ മേഖലകളെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പക്ഷെ മന്ത്രിസഭയുടെ പരിഗണനയില്‍ വന്നിരുന്നില്ല.
ജനസാന്ദ്രത എന്ന പദംമാറ്റി ജനവാസ കേന്ദ്രങ്ങളാക്കി മന്ത്രിസഭ അംഗീകരിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയെങ്കിലും നിലവില്‍ സുപ്രീം കോടതി വിധി അനുസരിച്ച്, ജനവാസകേന്ദ്രങ്ങളടക്കം ഒരു കിലോമീറ്റര്‍ ബഫര്‍സോണാണെന്ന വിധിക്കാണ് പ്രാബല്യം. പുതിയ ഉത്തരവ് വഴി സുപ്രീം കോടതി വിധിക്കെതിരെ ഇനി സര്‍ക്കാറിന് തിരുത്തല്‍ ഹര്‍ജി നല്‍കാനാവും.
Leave a Reply