ആദിവാസി വിദ്യാർത്ഥിനിയോട് ഉദ്യോഗസ്ഥന്റെ വിവേചനം: പരീക്ഷയെഴുതാൻ കഴിഞ്ഞില്ല
മാനന്തവാടി: തൃശ്ശിലേരി വില്ലേജ് ഓഫീസറുടെ അനാസ്ഥ കാരണം പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്ന് വിദ്യാര്‍ഥികളായ കൈതവള്ളിക്കുന്ന് കോളനിയിലെ കെ. എം. ദേവന്‍, സന്ധ്യ രാജു, കുനിയില്‍കുന്ന് കോളനിയിലെ എം. മുത്തുമണി എന്നവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ബി.എ. സോഷ്യോളജി രജിസ്റ്റര്‍ ചെയത് നളന്ദ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണിവര്‍. യൂണിവേഴ്‌സിറ്റിയില്‍ നല്‍കാനായി കഴിഞ്ഞ ഒക്ടോബര്‍ 28-ന് തൃശ്ശിലേരി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. എസ്.എസ്.എല്‍.സി. ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയെല്ലാം നല്‍കിയിട്ടും ജനനസര്‍ട്ടിഫിക്കറ്റ് വേണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയും മാസങ്ങള്‍ കഴിഞ്ഞിട്ടും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് മാനന്തവാടി താഹസില്‍ദാര്‍ ഇടപെട്ട് ഈ മാസം 22-ന് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. യൂണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ 30-ന് പരീക്ഷാ ഫീസിനൊപ്പം സര്‍ട്ടിഫിക്കറ്റ് നല്‍കണമായിരുന്നു. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് കാരണം ഈ വര്‍ഷം പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്നാണ് അറിയിച്ചത്. പരീക്ഷ എഴുതാനായി സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പെര്‍മിഷനായി കാത്തിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയ്ക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തൃശ്ശിലേരി വില്ലേജ് ഓഫീസര്‍ ജോബി ജെയിംസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെത്തിയ ദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഈ മാസം 21-ന് ദേവനും 22-ന് സന്ധ്യ രാജുവിനും, മുത്തുമണിക്കും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കി. മറ്റ് ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply