May 9, 2026

ശ്രീധന്യക്ക് ഒപ്പം സദ്യയുണ്ട് രാഹുൽ: കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.

0
IMG-20190417-WA0098
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ബത്തേരി: ഇക്കഴിഞ്ഞ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410 റാങ്ക് നേടി മികവ് തെളിയിച്ച കുറിച്യസമുദായത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗക്കാരിയായ ശ്രീധന്യാ സുരേഷിനും, കുടുംബത്തിനും രാഹുല്‍ഗാന്ധിയുടെ ആദരവ്. കയ്യൊപ്പ് ചാര്‍ത്തിയ ഉപഹാരം വീട്ടിലെത്തിച്ച് നല്‍കാന്‍ വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയ രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയപ്പോള്‍ ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യയുടെ കുടുംബത്തോടൊപ്പം. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനും, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ പിതൃകര്‍മ്മങ്ങള്‍ ചെയ്യാനുമാണ് രാഹുല്‍ ബുധനാഴ്ച വയനാട്ടിലെത്തിയത്. ഉച്ചയോടെ പൊതുസമ്മേളനം അവസാനിപ്പിച്ച് കോളജിലെ പ്രത്യേക മുറിയില്‍ തയ്യാറാക്കിയ ഭക്ഷണഹാളില്‍ ശ്രീധന്യക്കൊപ്പം മാതാപിതാക്കളും സഹോദരനും ഉച്ചഭക്ഷണത്തിനുണ്ടായിരുന്നു. ചപ്പാത്തിയും, ചോറും, പായസവുമെല്ലാം അടങ്ങിയ കേരളസദ്യ തന്നെയാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി അംഗം പി വി ബാലചന്ദ്രന്‍, വി എ മജീദ് എന്നിവരടക്കം 12 പേര്‍ മാത്രമായിരുന്നു രാഹുലിനൊപ്പം ഭക്ഷണത്തിനുണ്ടായിരുന്നത്. വീട്ടുകാര്യം മുതല്‍ സമുദായകാര്യങ്ങള്‍, പട്ടികവര്‍ഗ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, വയനാട്ടിലെ സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങി അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ രാഹുലും ശ്രീധന്യയും തമ്മില്‍ ചര്‍ച്ച ചെയ്തു. അര മണിക്കൂര്‍ നീണ്ട ചര്‍ച്ച ഏറെ ഭൗതികപരമായും, ആശയപരമായും ഏറെ സമ്പുഷ്ടമായിരുന്നെങ്കിലും ഒരു വാക്കുപോലും ഇരുവര്‍ക്കുമിടയില്‍ രാഷ്ട്രീയം കടന്നുവന്നില്ല. ശ്രീധന്യയുടെ പ്രാഥമിക പഠന സാഹചര്യം മുതല്‍, ഭാവി വരെ അദ്ദേഹവുമായി പങ്കുവെച്ചു. ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ ഒരു റോള്‍മോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *