സ്വപ്നങ്ങൾ ബാക്കിയാക്കി ശ്രീജേഷ് യാത്രയായി: കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്.
കൽപ്പറ്റയിൽ റോഡരികിലൂടെ നടന്നുപോകുമ്പോൾ കാറിടിച്ച് മരിച്ച ശ്രീജേഷ് രാജ് (30) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നെല്ലിമുണ്ട ഹിന്ദുശ്മശാനത്തിൽ സംസ്കരിച്ചു.മേപ്പാടി നെല്ലിമുണ്ട പുതിയേടത്ത് രാജന്റെയും മാലതിയുടെയും മകനാണ് ശ്രീജേഷ് .
വ്യാഴാഴ്ച രാത്രി 10.40 നായിരുന്നു അപകടം. റോഡരികിലൂടെ നടക്കുകയായിരുന്ന ശ്രീജേഷിനെ കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോവുകയും ചെയ്തു. പിന്നീട് കാർ ഡ്രൈവർ മേപ്പാടി പോലീസ്സ്റ്റേഷനിൽ കീഴടങ്ങി. പരിക്കേറ്റ് റോഡരികിൽ കിടന്ന ശ്രീജേഷിനെ നാട്ടുകാർ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന്റെ നിർമ്മാണ ഘട്ടം മുതൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആയിരുന്നു. മുഴുവൻ സമയവും കർമ്മനിരതനായ യുവാവ്. അടുത്തിടെ എച്ച്.ഡി.എഫ്.സി.ബാങ്കിന്റെ കൽപ്പറ്റ ശാഖയിൽ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചു. വിവാഹാലോചനക്കായി വെള്ളിയാഴ്ച പെണ്ണ് കാണാൻ പോകാനിരിക്കെ വ്യാഴാഴ്ച്ച രാത്രിയാണ് അപകടത്തിൽ മരിച്ചത്. കൽപ്പറ്റ നഗരത്തിൽ വലിയ സൗഹൃദവലയത്തിനുടമയായ ശ്രീജേഷിന്റെ മരണവാർത്ത വലിയൊരു സമൂഹത്തെ ദു:ഖത്തിലാഴ്ത്തി.





Leave a Reply