മെഡിസെപ്പ്; സർക്കാർ വഞ്ചന അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ
മാനന്തവാടി: : ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച ചികിത്സ നൽകുന്ന ആശുപത്രികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി. മെഡിസെപ്പ് പദ്ധതി നടത്തിപ്പിൽ നിന്നും സർക്കാർ വിഹിതം ഉറപ്പാക്കാതെ പൂർണ്ണമായും പിൻമാറി അംബാനിക്ക് തീറെഴുതിയ നടപടി ജീവനക്കാരോടുള്ള വഞ്ചനയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആശുപത്രികളുടെ എം.പാനൽ ലിസ്റ്റിൽ സംസ്ഥാനത്തെ മികച്ച ഒരു ആശുപത്രിയും ഉൾപ്പെട്ടിട്ടില്ല. ജില്ലയിൽ ആകെ നാല് ആശുപത്രികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, അതിൽ തന്നെ മാനന്തവാടി മേഖലയെ പാടേ അവഗണിച്ചിരിക്കുകയാണ്. പദ്ധതി നിലവിൽ വരുന്നതോടുകൂടി മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് പൂർണ്ണമായും ഇല്ലാതാകും, ഒ.പി സൗകര്യം സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ജില്ലാ കളക്ടറേറ്റിനു മുമ്പിൽ ലൈജു ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ടി. അജിത്ത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.ഇ.ഷീജമോൾ, അഭിജിത്ത് സി.ആർ, റജീസ് കെ.തോമസ്, ബിജു ജോസഫ്, ബാബു.എം.തോമസ് തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിൽ എൻ.വി.അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമം ജില്ലാ ട്രഷറർ കെ.ടി ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ആർ.പി നളിനി, സിനീഷ് ജോസഫ്, അബ്ദുൾ ഗഫൂർ, സതീഷ് എം.വി, വിനോദ്.ഇ, ജംഷീർ എ.വി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply