മാനന്തവാടി താലൂക്കിൽ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭൂമാഫിയ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണം- സിപിഐ
മാനന്തവാടി: ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും നെൽകൃഷിക്ക് അനുയോജ്യമല്ലാത്തതുമായ ഭൂമി തരം മാറ്റുന്നതിനു വേണ്ടി ഭൂവുടമകൾ ഫോറം നമ്പർ 6, 7ൽ ആർഡിഒക്ക് അപേക്ഷ കൊടുക്കലാണ് പ്രാരംഭ നടപടി. സ്ഥലത്തിന്റെ സ്കെച്ച് അടക്കമുള്ളവ വില്ലേജ് ഓഫീസിൽ നിന്നുള്ള അനുബന്ധ രേഖകൾ അടക്കമാണ് അപേക്ഷ നൽകേണ്ടത്. ബന്ധപ്പെട്ട സ്കെച്ച് തയ്യാറാക്കി കൊടുക്കേണ്ടത് സർവ്വേ ഉദ്യോഗസ്ഥരാണ്. ഇതിനുവേണ്ടി പ്രൈവറ്റ് സർവേയർമാരെ കൊണ്ട് സ്കെച്ച് തയ്യാറാക്കി ഗവൺമെന്റ് സർവേയർ മാരെകൊണ്ട് കൗണ്ടർ സൈൻ ചെയ്യിപ്പിക്കുക വഴി അപേക്ഷകന് ഭീമമായ തുക ചിലവഴിക്കേണ്ടി വരികയാണ്. ഇത്തരം മൊത്തം കാര്യങ്ങൾ ചെയ്ത് തരം മാറ്റി കൊടുക്കുവാൻ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇവരും റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി സാധാരണക്കാരിൽ നിന്നും ലക്ഷങ്ങൾ പിഴിയുകയാണ്. സാധാരണക്കാരായ ആളുകൾ വീടുവെക്കാനായി പത്ത് സെന്റ് ഭൂമി തരം മാറ്റാൻ അപേക്ഷ കൊടുക്കുമ്പോൾ അവർക്ക് കാലതാമസം ഉണ്ടാക്കി വൻകിട ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. തലപ്പുഴ യിലെ ഒരു നിർധന കുടുംബം കൈവശം വെച്ചു വരുന്ന ഭൂമി ക്കെതിരെ തെറ്റായ വിവരം നൽകി അവരുടെ ഭൂമിക്ക് നികുതി പോലും സ്വീകരിക്കാൻ കഴിയാത്തവിധം റിപ്പോർട്ട് നൽകിയ വിവരവും ഈയിടെ പുറത്തു വന്നിരുന്നു.
ഇത്തരം ഉദ്യോഗസ്ഥ ഭൂമാഫിയ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് സാധാരണക്കാർക്ക് ലഭിക്കേണ്ട ന്യായമായ സേവനങ്ങൾ സുതാര്യമായും സമയബന്ധിതമായും ലഭ്യമാക്കുവാൻ റവന്യൂ വകുപ്പിലെ ഉന്നത അധികാരികളുടെ ഇടപെടൽ ഉണ്ടാവണമെന്ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ കെ സജീവ് അധ്യക്ഷതവഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, മാനന്തവാടി മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ, വി വി ആന്റണി, നിഖിൽ പത്മനാഭൻ, ശോഭ രാജൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply