വിദ്യാലങ്ങളിൽ ദേശീയ പതാക വിതരണത്തിൽ ക്രമക്കേട് :കെ. എസ്. യു വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു
കല്‍പ്പറ്റ: സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിതമായി ദേശീയപതാകകള്‍ വില്‍ക്കുന്നതില്‍ വ്യാപകമായ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്ന് കെ.എസ്.യു ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ തന്നെ ഇരട്ടത്താപ്പാണ് ഉള്ളത്. കുടുംബശ്രീ കള്‍ക്ക് കൊടുത്തിട്ടുള്ള അളവ് വില പട്ടികയില്‍ 15 X 10 സെന്റിമീറ്റര്‍ വലിപ്പം മാത്രമുള്ള പതാകയ്ക്ക് 25 രൂപ ഈടാക്കാമെന്നാണ്. 30 X 20 ഇഞ്ച് വലിപ്പമുള്ള പതാകയ്ക്ക് പോസ്റ്റോഫീസുകളില്‍ കേവലം 25 രുപ മാത്രം വിലയുള്ളപ്പോഴാണ് കുടുംബശ്രീകള്‍ക്ക് വേണ്ടി ഈ കൊള്ള വില രേഖപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇതേ ഉത്തരവില്‍ 90 x 60 സെന്റിമീറ്റര്‍ വലിപ്പമുള്ള പതാകയ്ക്ക് 30 രൂപ മാത്രമാണ് വില. പക്ഷേ സ്‌കൂളുകളില്‍ വ്യാപകമായി ചെറിയ പതാകകള്‍ വലിയ വിലയ്ക്ക് കുടുംബശ്രീ മുഖേന എന്ന പേരില്‍ വിതരണം ചെയ്യുകയാണെന്നും കെ.എസ്.യു ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് വയനാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറെ കെ എസ് യു വയനാട് ജില്ലാ കമ്മിറ്റി ഉപരോധിച്ചു.കേവലം കൈ വലിപ്പം മാത്രമുള്ള പതാകകള്‍ എങ്ങനെയാണ് വീടുകളില്‍ ഉയര്‍ത്തുക എന്നും ഇത് തീവെട്ടി കൊള്ളയാണ് എന്നും മാതാപിതാക്കള്‍ ഉള്‍പ്പെടെ പരാതിയുമായി വന്നിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് വയനാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറെ കെ എസ് യു വയനാട് ജില്ലാ കമ്മിറ്റി ഉപരോധിച്ചു.ശേഷം നടന്ന ചര്‍ച്ചയില്‍ വിഷയം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടെന്ന് ഡി ഡി ഇ സമ്മതിക്കുകയും അന്വേഷണം നടത്തുമെന്നും ഉന്നതതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിക്ക് രേഖാമൂലം ഉറപ്പു നല്‍കി. ഉപരോധത്തിന് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്,സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു,ജില്ലാ സെക്രട്ടറി ഗൗതം ഗോകുല്‍ദാസ്,കല്‍പ്പറ്റ നിയോജക മണ്ഡലം ഉപാധ്യക്ഷന്‍ മുബാരിഷ് ആയ്യാര്‍,നിയോജക മണ്ഡലം സെക്രട്ടറി ജോബിന്‍ ആന്റണി,മുന്‍സിപ്പല്‍ പ്രസിഡണ്ട് അര്‍ജുന്‍ മുണ്ടേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Leave a Reply