മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത കാലം ചെയ്തു
കോയമ്പത്തൂർ : മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ പിതാവായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത (59) കാലം ചെയ്തു. കോയമ്പത്തൂർ കുപ്പുസ്വാമി ഹോസ്പിറ്റലിൽ വെച്ചായിരുന്നു കാലം ചെയ്തത്. അസുഖ ബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകൾ പിന്നീട്.
തൃശ്ശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് , സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബർ 12 ന് കുന്നുകുളം പുലിക്കോട്ടിൽ കുടുംബത്തിൽ പരേതനായ പി.സി ചാക്കോയുടെയും സലോമി ചാക്കോയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു. കോയമ്പത്തൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അംഗത്വം സ്വീകരിച്ചു. വെട്ടിക്കൽ വൈദിക സെമിനാരി റെസിഡൻ്റ് മെത്രാപ്പോലീത്ത പുണ്യശ്ലോകനായ മോർ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. 1993 ഡിസംബർ 19 ന് കോറൂയോ സ്ഥാനവും 1995 ആഗസ്റ്റ് ആറിന് കശ്ശീശാ സ്ഥാനവും പുണ്യശ്ലോകനായ മോർ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയിൽ നിന്ന് സ്വീകരിച്ചു. 2006 ജൂലൈ മൂന്നിന് വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ മോർ ഒസ്താത്തിയോസ് പത്രോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി.
Leave a Reply