July 16, 2026

ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കൽ: അപ്പീൽ ഹിയറിംഗ് ആഗസ്റ്റ് 26-ന്.

0
IMG-20190710-WA0055.jpg
By ന്യൂസ് വയനാട് ബ്യൂറോ
.   മാനന്തവാടി: കാട്ടിക്കുളം-ആലത്തൂർ    എസ്‌റ്റേറ്റ് സംസ്ഥാന സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള അപ്പീല്‍ ഹിയറിംഗ് ഓഗസ്റ്റ് 26ന് തിരുവനന്തപുരം റവന്യൂ കമ്മീഷണറേറ്റില്‍ നടക്കും. ഇന്ന് നിശ്ചയിച്ചിരുന്ന ഹിയറിംഗാണ് സാങ്കേതിക കാരണങ്ങളാല്‍ ഓഗസ്റ്റിലേക്ക് മാറ്റിയത്. 211 ഏക്കര്‍ വിസ്തൃതിയുള്ള എസ്‌റ്റേറ്റ് അന്യം നില്‍പ്പും കണ്ടുകെട്ടലും നിയമപ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് 2018 ല്‍ അന്നത്തെ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിറക്കിയിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെ, സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ എതിര്‍കക്ഷികള്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചിരുന്നു. സ്‌റ്റേയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ പുനരാരംഭിച്ചത്. 
     ബ്രിട്ടീഷ് പൗരനായിരുന്ന എഡ്വിന്‍ ജുബര്‍ട്ട് വാനിംഗന്‍ കൈവശം വെച്ച് പരിപാലിച്ചതായിരുന്നു ആലത്തൂര്‍ എസ്‌റ്റേറ്റ്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഒലിവര്‍ ഫിനൈസ് മോറിസ്, ജോണ്‍ ഡേ വൈറ്റ് ഇംഗന്‍ എന്നിവര്‍ക്ക് കൂടി അവകാശപ്പെട്ട എസ്‌റ്റേറ്റില്‍ മോറിസിന്റെ ഓഹരി മറ്റ് ഇരുവര്‍ക്കും കൈമാറിയിരുന്നു. പിന്നീട്, ജോണ്‍ മരണപ്പെട്ട ശേഷം എസ്‌റ്റേറ്റ് മുഴുവനായും എഡ്വിന്റെ ഉടമസ്ഥതയിലാവുകയായിരുന്നു. എഡ്വിന്‍ ജുബര്‍ട്ട് വാനിംഗന്റെ മരണത്തിനുശേഷം ഈ എസ്‌റ്റേറ്റില്‍ അന്യം നില്‍പ്പ് നടപടികള്‍ തുടങ്ങുകയായിരുന്നു. സര്‍ക്കാര്‍ ഗസറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അവകാശവാദവുമായി മൈസൂര്‍ സ്വദേശിയായ മൈക്കല്‍ ഫ്‌ളോയിഡ് ഈശ്വര്‍, ബ്രിട്ടീഷ് വനിതയായ മെറ്റില്‍ഡ റോസാമണ്ട് ഗിഫോര്‍ഡ് എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് മുമ്പില്‍ ഹാജരായി തെളിവുകള്‍ നല്‍കി. പിന്നീട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ കോടതി ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടികളെ ശരിവെക്കുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചത്. ഈ സ്‌റ്റേ നിലവില്‍ മാറിയിട്ടുണ്ട്. ദത്തെടുപ്പ് നിയമങ്ങളടക്കം വിശദമായി പരിശോധിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ജുബര്‍ട്ട് വാനിംഗന്റെ മരണത്തിനുശേഷം എസ്‌റ്റേറ്റിന് അനന്തരവകശികള്‍ ഇല്ലെന്ന കണ്ടെത്തലാണ് സര്‍ക്കാരിനെ ഭൂമി ഏറ്റെക്കുന്നതിലേക്ക് എത്തിച്ചത്.
             ജുവര്‍ട്ട് വാനിംഗനുമായി രക്തബന്ധമില്ലാത്ത ബംഗളൂരു സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറാണ് നിലവില്‍ എസ്‌റ്റേറ്റ് കൈവശംവക്കുന്നത്. 2013 മാര്‍ച്ച് 11 നായിരുന്നു ജുവര്‍ട്ട് വാനിംഗന്‍ മൈസൂരില്‍ വെച്ച് മരിച്ചത്. വിദേശപൗരന് ഇന്ത്യയിലുള്ള സ്വത്തു കൈമാറ്റം ചെയ്യാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണം.  അവിവാഹിതനായ വാനിംഗന്‍ ദാനാധാര പ്രകാരം ഈശ്വറിന്റെ മകന് ആലത്തൂര്‍ എസ്‌റ്റേറ്റ് നല്‍കിയെന്നാണ് രേഖയുള്ളത്. ഈശ്വറിന്റെ മകനെ ദത്തെടുത്തതായുള്ള പ്രമാണം ഒപ്പിട്ടത് 2007 മാര്‍ച്ച് മൂന്നിനാണ്. എന്നാല്‍ 2006 ഫെബ്രുവരി ഒന്നിന് ദാനാധാരത്തിലൂടെ ആലത്തൂര്‍ എസ്‌റ്റേറ്റ് മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ കൈവശപ്പെടുത്തിയിരുന്നതായും അധികൃതര്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.  അനന്തരാവകാശികളില്ലാത്ത വിദേശപൗരന്റെ സ്വത്ത് അയാളുടെ കാലശേഷം സംസ്ഥാന സര്‍ക്കാരിലേക്കാണ് നിയമപ്രകാരം വന്നുചേരേണ്ടത്. എസ്ചിറ്റ് ആന്റ് ഫോര്‍ ഫീച്ചര്‍ ആക്ട് പ്രകാരം ജില്ലാ കലക്ടര്‍ക്കാണ് ഇത്തരം ഭൂമി ഏറ്റെടുക്കാന്‍ അധികാരമുള്ളത്. തന്റെ അവസാന നാളുകളില്‍ ജുവര്‍ട്ട് വാനിംഗന്‍ സ്വത്ത് തട്ടിപ്പ് ആരോപണമുന്നയിച്ച് ഈശ്വറിനെതിരേ പരാതി നല്‍കിയതോടെയാണ് ഭൂമി ഇടപാടിലെ ദുരൂഹതയെക്കുറിച്ച് സംശയമുയര്‍ന്നത്. ഭൂമി ഇടപാടിലെ അവ്യക്തതകള്‍  വന്നതിനെതുടര്‍ന്നാണ് പൊതുജന സമ്മര്‍ദം ഉയരുകയും എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തത്. അപ്പീല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അന്തിമമായി ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയുള്ളു. നിലവിലുള്ള അപ്പീല്‍ വിചാരണ പുര്‍ത്തിയാക്കിയാലും എതിര്‍കക്ഷികള്‍ക്ക് വീണ്ടും പുനപരിശോധന ആവശ്യപ്പെട്ട് സര്‍ക്കാരിനെയോ കോടതിയെയോ സമീപിക്കാന്‍ കഴിയുംമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാനിംഗന്റെ സ്വത്ത് കൈമാറ്റത്തിലെ ദുരൂഹത സംബന്ധിച്ച് കര്‍ണാടക പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ നടപടികള്‍ ദ്രുതഗതിയിലാക്കി എസ്‌റ്റേറ്റ് ഏറ്റെടുത്താല്‍ ഈ ഭൂമി ാെപതു ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുത്താന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ കാട്ടിക്കുളം പൂത്തറയില്‍ ബെന്നി വയനാട് എം.പി. രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കി. ഭൂമി കൈമാറ്റത്തിലെ കള്ളക്കളികളും മറ്റ് വസ്തുതകളും അദേഹം നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *