വേദികളുണരാൻ വൈകി.: ഇന്നും മത്സരങ്ങൾ തീരാൻ പാതിരാത്രിയാകും
.
പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന നാല്പതാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യ ദിനത്തിലെ മത്സരങ്ങൾ അവസാനിച്ചത് ഇന്ന് പുലർച്ചെ രണ്ട് മണിക്ക് .രണ്ടാം ദിനം രാവിലെ 9.30-ന് ആരംഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂർ വൈകിയാണ് വേദിയുണർന്നത്. ജഡ്ജസും മത്സരാർത്ഥികളും കാണികളും വൈകി. വേദി മൂന്ന് കീർത്തി മന്ദിറിലെ മിമിക്രി മത്സരം മാത്രമാണ് പത്തരക്ക് തുടങ്ങാനായത്. വേദി ഒന്നിലെയും രണ്ടിലെയും പരിപാടികളിൽ മാറ്റം വരുത്തുകയും ചെയ്തു. ഇതോടെ രണ്ടാം ദിവസവും മത്സരങ്ങൾ പൂർത്തിയാവാൻ പാതിരാത്രിയാവുമെന്ന് ഉറപ്പായി. വൈകുന്നേരങ്ങളിൽ സദസ്സിനെ സമ്പന്നമാക്കി നാട്ടുകാർ ആസ്വാദകരായി എത്തുന്നുണ്ടങ്കിലും രാവിലെ ഒഴിഞ്ഞ കസേരകൾക്ക് മുമ്പിലാണ് പല മത്സരങ്ങളും നടക്കുന്നത്.
കലോത്സവത്തിന്‍റെ പ്രധാന ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വിവിധ വേദികളിലായി അരങ്ങേറും.ഒപ്പന, വട്ടപ്പാട്ട്, തിരുവാതിര, മോണോ ആക്ട്, നാടോടി നൃത്തം, മിമിക്രി, അറബന മുട്ട്, പൂരക്കളി, കൂടിയാട്ടം, മാപ്പിളപ്പാട്ട്, ലളിതഗാനം, ദഫ്മുട്ട്, ഗാനാലാപം, ശാസ്ത്രീയ സംഗീതം അടക്കമുള്ള കൂടുതൽ ആസ്വാദകരെത്തുന്ന മത്സരങ്ങളാണ് നടക്കുക.
Leave a Reply